ബാര്‍ കോഴ: വിട്ടൊഴിയാത്ത വിവാദങ്ങളില്‍ അതൃപ്തനായി എസ്.പി ആര്‍. സുകേശന്‍

09:02 am 24/9/2016
images (5)
തിരുവനന്തപുരം: മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിന്‍െറ ആദ്യനാള്‍ മുതല്‍ വിവാദങ്ങളില്‍ വലിച്ചിഴക്കപ്പെടുന്ന വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍ അതൃപ്തിയില്‍. രാഷ്ട്രീയ സമ്മര്‍ദങ്ങളും ബാഹ്യഇടപെടലുകളും അതിജീവിച്ച് അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും വിവാദങ്ങളും ദുഷ്പേരും വിട്ടൊഴിയാത്തതിനാല്‍ വിരമിക്കലിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ കേസെടുക്കാമെന്ന നിലപാടാണ് സുകേശന്‍ ആദ്യം കൈക്കൊണ്ടത്. ഇതോടെ ബാഹ്യഇടപെടലുകളുണ്ടായി. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ സുകേശന്‍െറ വാദങ്ങള്‍ നിരാകരിക്കുകയും സുപ്രീംകോടതി അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടുകയും ചെയ്തു. തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്താന്‍ നിര്‍ബന്ധിതനായ സുകേശന്‍ മാണിക്കെതിരെ കേസെടുക്കാന്‍ തെളിവില്ളെന്ന് കോടതിയെ ധരിപ്പിച്ചു.

ഇത് നിരാകരിച്ച കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ, സുകേശന്‍ ഐ.പി.എസ് തരപ്പെടുത്താന്‍ യു.ഡി.എഫ് നേതാക്കളുമായി ഒത്തുകളിച്ചെന്ന വാദവുമായി ആദ്യം രംഗത്തത്തെിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു. കേസില്‍ തുടരന്വേഷണം ആരംഭിച്ചപ്പോഴേക്കും എന്‍. ശങ്കര്‍റെഡ്ഡി വിജിലന്‍സ് തലപ്പത്തത്തെി. അദ്ദേഹത്തിന്‍െറ നിര്‍ദേശപ്രകാരം പുരോഗമിച്ച അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും മാണിക്ക് അനുകൂലമായിരുന്നു. ഇതിലും പഴികേട്ടത് സുകേശനായിരുന്നു. ബാറുടമ ബിജു രമേശും സുകേശനും മാണിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന വാദവുമായി റെഡ്ഡി തന്നെ രംഗത്തുവന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഒന്നും കണ്ടത്തൊനായില്ല. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് വിജിലന്‍സ് ഡയറക്ടറായി ഡോ. ജേക്കബ് തോമസ് ചുമതലയേല്‍ക്കുന്നത്.

ബാര്‍ കോഴക്കേസില്‍ വീഴ്ചസംഭവിച്ചെന്ന് ജേക്കബ് തോമസ് കണ്ടത്തെി. കേസില്‍ തുടരന്വേഷണത്തിനുള്ള സന്നദ്ധത സുകേശനെക്കൊണ്ട് കോടതിയില്‍ കൊടുപ്പിച്ചതും ജേക്കബ് തോമസായിരുന്നു. അതിനിടെയാണ് റെഡ്ഡിയും സുകേശനും കേസ് അട്ടിമറിച്ചെന്ന പൊതുതാല്‍പര്യ ഹരജി കോടതിയിലത്തെിയതും അന്വേഷണത്തിന് ഉത്തരവായതും. അന്വേഷണത്തെ സ്വാഗതംചെയ്യുന്നെങ്കിലും വിവാദങ്ങളില്‍ അതൃപ്തിയിലാണ് സുകേശന്‍.