03:18 pm 20/1/2017
തിരുവനന്തപുരം: കണ്ണൂർ അണ്ടല്ലൂരിൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകന്റെ വിലാപ യാത്ര തടഞ്ഞത് അപലപനീയമെന്ന് പാർട്ടി സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷിെൻറ കൊലപാതകത്തിൽ വേണ്ട നിയമ നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും കുമ്മനം അറിയിച്ചു.
കണ്ണൂരിലേത് ആസൂത്രിത കൊലപാതകമാണ്. വാഹന വിലാപയാത്രക്ക് പോലും പൊലീസ് അനുമതി നൽകിയില്ല. ധാരാളം വാഹനങ്ങൾ പോകുന്ന റോഡിലൂടെ വിലാപയാത്രയും പോകുമായിരുന്നു. എന്നാൽ മൃതദേഹത്തെ അപമാനിക്കുന്ന തരത്തിൽ നടുറോഡിൽ തടഞ്ഞു. കൊലപാതകം അക്രമമാണ്. അതിനെ എല്ലാ വിഭാഗക്കാരും അപലപിക്കുകയാണ് വേണ്ടത്.
കഞ്ചിക്കോടും സമാന രീതിയിൽ കൊലപാതകം നടന്നു. ഇത്തരം സംഭവങ്ങൾ അന്വേഷിക്കാൻ കുറ്റാന്വേഷണ വിദഗ്ധരെ നിയമിക്കണമെന്നും കുമ്മനം ആവശ്യെപ്പട്ടു.