09:04 PM 20/09/2016
ശ്രീനഗർ: കശ്മീരിൽ ഉറി പട്ടണത്തിന് സമീപത്തുള്ള ലാച്ചിപുരയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പത്ത് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. 15 പേരടങ്ങുന്ന ഭീകരരാണ് നുഴഞ്ഞു കയറാൻ ശ്രമിച്ചത്. നേരത്തെ ഉറി മേഖലയിൽ നിയന്ത്രണ രേഖക്ക് സമീപത്തെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ വെടിയുതിർത്തിരുന്നു. ഉറി ഭീകരാക്രമണത്തിന് തൊട്ടുടനെ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം മേഖലയിൽ അസാധാരണ പ്രശ്നത്തിനുള്ള അടയാളമായാണ് കാണുന്നത്. അതേസമയം നൗഗാമിൽ നുഴഞ്ഞുകയറ്റക്കാരുമായുള്ള ഏറ്റുമുട്ടിലിനിടെ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. ഹന്ദ്വാര ജില്ലയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റു.
ഉറിയിലെ സൈനിക ബേസ് ക്യാമ്പിൽ ഞായറാഴ്ച നാലു ഭീകരർ നടത്തിയ ആക്രമണത്തിൽ 18 ഇന്ത്യൻ ൈസനികർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഭീകരാക്രമണത്തിലെ പാക് പങ്കിനെതിരെ ഇന്ത്യ പരസ്യമായി പ്രതികരിച്ചിരുന്നു. കൂടാതെ പാകിസ്താനെ ആഗോളതലത്തിൽ ഒറ്റപ്പെടുത്താനും ഇന്ത്യ തീരുമാനിച്ചിരുന്നു.