മനുഷ്യര്‍ സൃഷ്ടിയുടെ സംരക്ഷകരാകണം : പോപ്പ് ഫ്രാന്‍സിസ്

06.48 PM 04-09-2016
unnamed (5)
പി.പി. ചെറിയാന്‍
ലൊസാഞ്ചലസ് : ഓര്‍ത്തഡോക്‌സ് സഹോദരങ്ങളുമായും ഇതര സഭാ വിഭാഗങ്ങളുമായും സഹകരിച്ച് സെപ്റ്റംബര്‍ 1 ആഗോള കത്തോലിക്ക സഭാ ‘വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ ഫോര്‍ കെയര്‍ ഓഫ് ക്രിയേഷന്‍’ ദിനമായി ആഘോഷിച്ചു.
സൃഷ്ടിയില്‍ ദൈവിക മഹാത്മ്യത്തെ ദര്‍ശിക്കുന്നതിനും സംരക്ഷിക്കുന്നതിനും വിശ്വാസികളും സമൂഹവും പ്രതിജ്ഞാബദ്ധരായിരിക്കണം എന്ന് കെയര്‍ ഓഫ് ക്രിയേഷന്‍ ദിനത്തോടനുബന്ധിച്ച് വത്തിക്കാനില്‍ നിന്നും മാര്‍പാപ്പ പുറപ്പെടുവിച്ച സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ പരാജയപ്പെട്ടു എന്ന് ബോധ്യപ്പെടുന്നവര്‍ സൃഷ്ടിതാവിനോട് പാപ ക്ഷമ യാചിക്കുവാന്‍ ബാധ്യസ്ഥരാണ്.
ഈശ്വരന്‍ സ്വന്തം കൈകളാല്‍ നിര്‍മ്മിച്ച ഭൂമിയെ മനഷ്യര്‍ ചൂഷണം ചെയ്യുന്നത് നിര്‍ബാധം തുടരുകയാണ്. ഇതിനെതിരെ മതനേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും സംഘടനാ നേതാക്കളും ശബ്ദം ഉയര്‍ത്തുന്നുണ്ടെങ്കിലും എല്ലാം നിഷ്ഫലമാകുന്നു. സൃഷ്ടിയെ അപായപ്പെടുത്തുന്നത് പാപമാണെന്നും ഇതു പ്രകൃതിയുടെ സന്തുലിതാവസ്ഥ താറുമാറാക്കുമെന്നും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി.
സൃഷ്ടിയുടെ നിലനില്പു തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയിലേക്കാണ് ആധുനിക സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഇതിനെതിരെ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് 2007ല്‍ എക്യുമെനിക്കല്‍ അസംബ്ലി ടൈം ഫോര്‍ ക്രിയേഷന്‍ സെപ്റ്റംബര്‍ 18 മുതല്‍ അഞ്ചാഴ്ച ആഗോള തലത്തില്‍ ആഘോഷിക്കുവാന്‍ തീരുമാനിച്ചത്.
സൃഷ്ടിയെ സ്‌നേഹിക്കുന്നതിന്റെ ഭാഗമായി വിശക്കുന്നവര്‍ക്ക് ആഹാരവും തല ചായ്ക്കുവാന്‍ ഇടമില്ലാത്തവര്‍ക്ക് പാര്‍പ്പിടവും നല്‍കുവാന്‍ ഓരോരുത്തരും തയ്യാറാകണമെന്നും പോപ്പ് അഭ്യര്‍ത്ഥിച്ചു.