മലയാളികള്‍ ധീരരോ ഭീരുക്കളോ ധര്‍മ്മിഷ്ഠരോ?

07:45 am 2/3/2017

തോമസ് ഫിലിപ്പ്, റാന്നി
Newsimg1_89945441
കേരളത്തിലെ വിദ്യാസമ്പന്നരായ മലയാളികള്‍ ജാതിമതഭേദമെന്യെ ചെയ്തുകൊണ്ടിരിക്കുന്ന നീചപ്രവൃത്തികളും ആഭാസത്തരങ്ങളും അരും കൊലകളുമൊക്കെ കേട്ടാല്‍ ആരും ഞെട്ടിപ്പോകും. ഇതെല്ലാം കേട്ടുകേട്ടു ഞെട്ടുന്നതും അധികവും വിദേശമലയാളികളുമാണ്. എന്റെ ദേശം, എന്റെ ഭാഷ, എന്റെ സംസ്കാരം, എന്റെ കുടുംബം, എന്റെ സഹോദരങ്ങള്‍ എന്നൊക്കെയുള്ള ചിന്ത അവര്‍ക്കാണേറെയുള്ളതും. കേരളമെന്ന മനോഹരദേശത്തെ ചൂഷണം ചെയ്തും, മെയ്യനങ്ങാതെ കഞ്ചാവും കള്ളുമടിച്ചു മൂന്നും നാലും നേരം മൃഷ്ടാന്നഭോജനവും കഴിച്ചു നാട്ടില്‍ പുളച്ചഹങ്കരിച്ചു ജീവിക്കുന്ന അധികം മലയാളികള്‍ക്കും മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചാലും അതിനെതിരേ അവിടെ പ്രതികരണങ്ങളോ ആത്മരോഷമോ ഇല്ല. ആള്‍ദൈവങ്ങള്‍ക്കും ആത്മീയനേതാക്കന്മാര്‍ക്കും സാംസ്കാരികനായകന്മാര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും സാഹിത്യകാരന്മാര്‍ക്കും സൂപ്പര്‍ സിനിമാതാരങ്ങള്‍ക്കുമൊക്കെയുള്ള ഇന്നത്തെ ഏറ്റവും വലിയ താല്പര്യവും സ്വാര്‍ത്ഥത മാത്രം. അതിനായിട്ടുള്ള തട്ടിപ്പുഷോകളും പാട്ടും കൂത്തും അഭ്യാസങ്ങളുമാണെവിടേയും ഇന്നു കാണുന്നത്.

സ്ത്രീപീഡനമാണ് ഇവിടെ എന്റെ പ്രതിപാദ്യവിഷയം. ഒരു സ്ത്രീയെ പട്ടാപ്പകല്‍ റോഡിലിട്ട് ആക്രമിച്ചു പീഡിപ്പിച്ചാലും അതു കാണുന്ന മലയാളി കണ്ടില്ലെന്നു നടിച്ച് ഒഴിഞ്ഞു മാറിപ്പോകയേ ഉള്ളൂ. അത്രയ്ക്കു മനസ്സാക്ഷി മരവിച്ച ഭീരുക്കളാണ് അധികം മലയാളികളും. കേരളത്തിലെ യുവതലമുറയും സത്യവും നീതിയും സഹാനുഭൂതിയും സദാചാരബോധവും ഇല്ലാത്തവരായും തീര്‍ന്നിരിക്കയാണിന്ന്. മലയാളിയുടെ വീരശൂരപരാക്രമങ്ങളും ഭീഷണിയും മര്‍ദ്ദനവും സ്ത്രീകളോടും സത്യസന്ധരും മര്യാദക്കാരുമായി ജീവിക്കുന്ന ഇതരമലയാളികളോടും മാത്രം. തമിഴന്റേയോ സര്‍ദാര്‍ജിയുടേയോ (സിക്കുകാരന്‍) ശിവസേനക്കാരന്റേയോ അടുത്തു മലയാളിയുടെ റൗഡിത്തം വിലപ്പോകയില്ല. സ്ത്രീയെ തല്ലുന്നതും പീഡിപ്പിക്കുന്നതും, കായബലത്താല്‍ കീഴ്‌പ്പെടുത്തുന്നതുമാണോ പൗരുഷം?

പെണ്ണിനെ വഞ്ചിക്കാനോ ചതിക്കാനോ തട്ടിക്കൊണ്ടുപോകാനോ ബലാല്‍ക്കാരം ചെയ്യാനോ ഏതു നീചപ്രവൃത്തി ചെയ്യാനോ കൊല്ലാനോ മലയാളി അതിസമര്‍ത്ഥന്‍ തന്നെ. ബാല്യത്തില്‍ ശിക്ഷണത്തില്‍ വളര്‍ത്തപ്പെടാത്തതിന്റെ ദോഷങ്ങളാണിതെല്ലാം. അങ്ങനെയുള്ള ഒന്നായിരുന്നു, സിനിമാനടിക്കെതിരായി മനുഷ്യമനസ്സാക്ഷിയെ മുഴുവന്‍ ഞെട്ടിച്ച ആസൂത്രിതബലാല്‍ക്കാരവും പീഡനങ്ങളും. ഇതു ചെയ്തവരും ചെയ്യിച്ചവരും ആണായാലും പെണ്ണായാലും നികൃഷ്ടജീവികള്‍ തന്നെയാണെന്നുള്ളതിനു സംശയമില്ല. ഈ ക്രിമിനലുകളെ ശിക്ഷയില്‍ നിന്നു രക്ഷിക്കുവാന്‍ വാദിക്കുന്ന മലയാളി അഭിഭാഷകന്മാരും നികൃഷ്ടജീവികള്‍ തന്നെ! മലയാളത്തിന്റെ പ്രമുഖനടന്മാരും സൂപ്പര്‍താരങ്ങളും എത്ര ധര്‍മ്മിഷ്ഠരാകുന്നു എന്നു സിനിമയിലെ അവരുടെ ഡയലോഗുകളും തിരുവായ്‌മൊഴികളും മാത്രം കേട്ടാല്‍ മതിയല്ലോ. തമിഴ് സിനിമകളുടെ മുമ്പില്‍ ഇന്നത്തെ മലയാളസിനിമയുടെ ധാര്‍മ്മികനിലവാരം എത്രയോ തരം താണു പോയിരിക്കുന്നു എന്നു ചിന്തിച്ചു നോക്കുക. നിരവധി മലയാളിമങ്കമാരും പണത്തിനും പേരിനും പ്രശസ്തിക്കും വേണ്ടി ഇന്ന് ഏതു വേഷം കെട്ടാനും എന്തഭിനയിക്കാനും യാതൊരു ശങ്കയുമില്ലാത്തവരായും തീര്‍ന്നിരിക്കുന്നു! പരോക്ഷമായി ഇതിനെ പ്രോത്സാഹിപ്പിക്കുന്ന പല അമ്മമാരും ഇന്നു കേരളത്തിലുണ്ട്. സ്ത്രീകളും സ്വന്തം തെറ്റുകളെ കാണുകയും തിരുത്തുകയും ചെയ്യേണ്ടതാണ്. ‘ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു’ എന്നു സോളമന്‍ പറഞ്ഞു.

ഇപ്പോള്‍ നടിപീഡനക്കേസിലെ കുറ്റവാളികളെ കസ്റ്റഡിയിലെടുത്തെന്നു കേള്‍ക്കുന്നു. ഗൂഢമായ, ആസൂത്രിത സ്ത്രീപീഡനനാടകത്തിന്റെ രണ്ടാം ഭാഗം നടന്നുകൊണ്ടിരിക്കുന്നു. ഇതിലെ സുപ്രധാനകഥാപാത്രങ്ങളെല്ലാം വെട്ടത്തു വരാന്‍ പോകുന്നില്ല. കേരളത്തിലെ ക്രിമിനല്‍കേസുകളധികവും വെറും തട്ടിപ്പുപ്രഹസനങ്ങളാണല്ലോ. സാധുവായ യുവതി സൗമ്യയെ ബലാല്‍ക്കാരം ചെയ്തു കൊന്ന ഗോവിന്ദച്ചാമി പോലും ബിരിയാണിയും കഴിച്ചു കേരളത്തില്‍ സുഖമായി വാഴുന്നു. അങ്ങനെയുള്ള എത്രയെത്ര ‘ഗോവിന്ദച്ചാമി’മാര്‍ കേരളത്തില്‍ സുഖമായി ജീവിക്കുന്നു! ‘ആരാന്റമ്മയ്ക്കു ഭ്രാന്തുപിടിച്ചാല്‍ കാണാന്‍ നല്ല രസം‘: അതാണ് അധികം മലയാളികളുടേയും മാനസികാവസ്ഥ അഥവാ മനസ്സാക്ഷി. എന്റെ അറിവിലും അനുഭവത്തിലും അധികം മലയാളികളും ചതിയന്മാരും വിശ്വസിക്കുവാന്‍ കൊള്ളാത്തവരുമാകുന്നു. സ്വന്തക്കാരുടെ കാര്യം പറയുകയും വേണ്ട. മലയാളി! മുന്‍പ് കേള്‍ക്കാന്‍ ഇമ്പമുള്ള ശബ്ദമായിരുന്നു. ഇന്നതു കേട്ടാല്‍ ഭയപ്പെടേണ്ടിയിരിക്കുന്നു. ഉള്ളിലിരിപ്പും പ്രവൃത്തികളും ദൈവത്തിനേ അറിയാവൂ. പകല്‍മാന്യനാണ്, പ്രശസ്തനാണ്, ആദരണീയനാണ്. ക്രിസ്തുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ‘വെള്ള തേച്ച ശവക്കല്ലറ’യും. പൂജാരി ഏഴുവയസ്സുകാരിയെ പീഡിപ്പിക്കുമ്പോള്‍ പുരോഹിതന്‍ പത്തുവയസ്സുകാരിയെ പീഡിപ്പിക്കുന്നു. അച്ഛന്‍ വീട്ടില്‍ സ്വന്തം മകളെ ബലാല്‍ക്കാരം ചെയ്യുന്നു. ഇത്തരം ഇരുകാലിമൃഗങ്ങള്‍ തന്തമാരായിട്ടും കേരളത്തില്‍ നിരവധിയുണ്ട്. പിള്ളാരുള്ള തള്ളമാരും കാമുകന്മാരുടെ കൂടെ നാട്ടില്‍ നിന്ന് ഒളിച്ചോടുന്നു. അന്യന്റെ ഭാര്യയെ തട്ടിയെടുക്കാനും അസാധാരണ വൈഭവമുണ്ടു മലയാളിക്ക്! ഇത്തരമാളുകള്‍ നികൃഷ്ടജീവികള്‍ തന്നെയല്ലേ?

സ്ത്രീകള്‍ ഏറ്റവുമധികമായി പീഡിപ്പിക്കപ്പെടുന്നത് ഇന്നു കേരളത്തിലാകുന്നു. നാലില്‍ ഒന്നു മാത്രമേ പുറത്തറിയപ്പെടുന്നുള്ളൂ. അഭിമാനമോര്‍ത്ത് എല്ലാം സഹിക്കുന്ന സ്ത്രീകളാണധികവും. എത്രയോ ഭാര്യമാരെയാണു മലയാളിഭര്‍ത്താക്കന്മാര്‍ ഇപ്പോള്‍ കൊല ചെയ്തുകൊണ്ടിരിക്കുന്നത്! അതുപോലെ, കാമുകന്മാരോടു ചേര്‍ന്നു ഭര്‍ത്താക്കന്മാരെ കൊല ചെയ്യുന്ന മലയാളിഭാര്യമാരുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

ഒരു നല്ല വിഭാഗം മലയാളികളുടേയും സ്ത്രീകളോടുള്ള പെരുമാറ്റരീതികള്‍ മാന്യമായിട്ടുള്ളതല്ല. നാട്ടിലെ ചില യുവാക്കന്മാരുടെ യുവതികളെ കാണുമ്പോഴുള്ള തുറിച്ചുനോട്ടം കൊടിച്ചിപ്പട്ടി ഇറച്ചിക്കടയിലേക്കു നോക്കുന്നതുപോലെയാണ്.

വിസ്താരഭയത്താല്‍ ഈ കുറിപ്പിവിടെ ഉപസംഹരിക്കയാണ്. കേന്ദ്രസാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ഒരു ത്രിദിന ഇന്ത്യന്‍ സാഹിത്യസമ്മേളനത്തില്‍ സംസാരിച്ചപ്പോള്‍ പ്രശസ്ത മലയാളസാഹിത്യകാരന്‍ ശ്രീ എം ടി വാസുദേവന്‍ നായര്‍, കേരളം ഭീരുക്കളുടെ നാടാണെന്നു പറഞ്ഞു. തിരുവനന്തപുരത്തെ പത്മതീര്‍ത്ഥക്കുളത്തില്‍ ഒരു മാനസികരോഗി ഒരാളെ മുക്കിക്കൊല്ലുന്നത് ഇരുനൂറില്‍പ്പരം ആളുകള്‍ കണ്ടു നിന്നു. കണ്ടുനിന്നവരിലാരും ആ ഹതഭാഗ്യനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. അതിനു പകരം പലരും ക്യാമറയെടുത്ത് ആ നാടകീയമുഹൂര്‍ത്തം ചിത്രീകരിക്കുവാനാണു തുനിഞ്ഞതെന്ന് അദ്ദേഹം പറയുകയുണ്ടായി. മലയാളി ധീരനോ ഭീരുവോ ധര്‍മ്മിഷ്ഠനോ?