മലയാളി എന്‍ജിനീയര്‍ സൗത് ആഫ്രിക്കയില്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ മരിച്ചു

08:40am 25/04/2016
mozam
പുനലൂര്‍: മലയാളി എന്‍ജിനീയര്‍ സൗത് ആഫ്രിക്കയില്‍ കൊള്ളസംഘത്തിന്റെ ആക്രമണത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പുനലൂര്‍ തൊളിക്കോട് മുളന്തടം പാര്‍വതി കോട്ടേജില്‍ റിട്ട.ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ എന്‍. ശശിയാണ് (64) മരിച്ചത്. സര്‍വിസില്‍നിന്ന് വിരമിച്ച ശേഷം ദക്ഷിണാഫ്രിക്കയിലെ മുസാമ്പിയില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ അധീനതയിലെ വാസ്‌കോപ് എന്ന കമ്പനിയുടെ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. കൊച്ചി ആസ്ഥാനമായുള്ള കമ്പനിയാണിത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ശശി ഉള്‍പ്പടെ നാലുപേരെ താമസസ്ഥലത്ത് പൂട്ടിയിട്ട ശേഷം കവര്‍ച്ച സംഘം ആക്രമണം നടത്തിയതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരും മരിച്ചതായി സൂചനയുണ്ട്. കുടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി ബന്ധുക്കള്‍ ദക്ഷിണാഫ്രിക്കന്‍ അധികൃതരുമായി ബന്ധപ്പെട്ടുവരുകയാണ്. ഒരു വര്‍ഷം മുമ്പ് ശശി നാട്ടിലത്തെിയിരുന്നു.
കമ്പനിയുടെ മൂന്നു പ്രതിനിധികള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖാന്തരം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം വെള്ളിയാഴ്ചയോടെ നാട്ടിലത്തെിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഭാര്യ: ചന്ദ്രമതി. മക്കള്‍: ശ്യാം, ശരത് (ഡല്‍ഹി). മരുമകള്‍: സ്മിത.