വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ വത്തിക്കാനിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും ആദ്യമായാണ് മുഖാമുഖം കൂടിക്കാണുന്നത്. കൂടിക്കാഴ്ചയുടെ വിശദവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
അപ്പസ്തോലിക് പാലസിലെ പ്രൈവറ്റ് ലൈബ്രറി ഹാളിലായിരുന്നു കൂടിക്കാഴ്ച ഒരുക്കിയത്. ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകൾ ഇവാൻക, മരുമകൻ ജാർദ് കുഷ്നർ എന്നിവരുമുണ്ടായിരുന്നു. ഇരുവരും തമ്മിൽ 20 മിനിറ്റോളം സ്വകാര്യമായും ആശയവിനിമയം നടത്തി. നേരത്തെ ട്രംപിന് വത്തിക്കാൻ സേന ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു. മാർപാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപും സംഘവും സെന്റ് പീറ്റേഴ്സ് ബസിലിക്കയും സിസ്റ്റൈൻ ചാപ്പലും സന്ദർശിച്ചു.
ട്രംപിന്റെ സന്ദർശനത്തോടനുബന്ധിച്ച് റോമിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇറ്റാലിയൻ സന്ദർശനവും പൂർത്തിയാക്കി ട്രംപും സംഘവും ഇന്നു വൈകിട്ട് നാറ്റോ ഉച്ചകോടിക്കായി ബ്രസൽസിലേക്കു പോകും.