മിലിട്ടറി കോളേജില്‍ പര്‍ദ ധരിക്കാനനുവദിക്കണമെന്നാവശ്യം നിരാകരിച്ചു

10;30am 13/5/2016
– പി.പി.ചെറിയാന്‍
Newsimg1_59753044
ചാള്‍സ്ടണ്‍(സൗത്ത് കരോളിന): സൗത്ത് കരോളിനായുള്ള സിറ്റഡല്‍ മിലിട്ടറി കോളേജില്‍ പര്‍ദ്ദ ധരിച്ച് വരുന്നതിനനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ത്ഥിയുടെ ആവശ്യം കോളേജ് അധികൃതര്‍ നിരാകരിച്ചു.

വിദ്യാര്‍ത്ഥിനിയുടെ ആവശ്യം പരിഗണിക്കാമെന്ന് ഒരു മാസം മുമ്പു കോളേജ് അനധികൃതര്‍ വാക്ക് കൊടുത്തിരുന്നുവെങ്കിലും, അവസാന തീരുമാനം മെയ് 10 ചൊവ്വാഴ്ച സ്‌ക്കൂള്‍ പ്രസിഡന്റ് റിട്ടയേര്‍ഡ് എയര്‍ഫോഴ്‌സ് ലഫ്.ജനറല്‍ ജോണ്‍ റോസ പ്രഖ്യാപിക്കുകയായിരുന്നു.

മിലിട്ടറി സ്‌ക്കൂളില്‍ പഠനത്തിനെത്തുന്നവര്‍ യൂണിഫോം ധരിക്കണെന്ന തീരുമാനം പുനഃപരിശോധിക്കുവാന്‍ സാധ്യമല്ലെന്ന് പ്രസിഡന്റ് പറഞ്ഞു.

അപേക്ഷ നിരസിക്കപ്പെട്ട വിദ്യാര്‍ത്ഥിനി ഇതിനെ കുറിച്ചു അഭിപ്രായം പ്രകടിപ്പിച്ചില്ലെങ്കിലും, അമേരിക്കന്‍-ഇസ്ലമില്‍ റിലേഷന്‍സ് കൗണ്‍സില്‍ ഇബ്രാഹീം ഹൂപ്പര്‍ ഈ തീരുമാനത്തെ നിര്‍ഭാഗ്യകരമെന്നാണ് വിശേഷിപ്പിച്ചത്.

മതവിശ്വാസത്തിന്റെ പേരിലാണ് വിദ്യാര്‍ത്ഥിനി പര്‍ദ ധരിക്കണമെന്നാവശ്യപ്പെട്ടത്. ഇതു നിഷേധിക്കുന്നതി ഡിസ്‌ക്രിമിനേഷനാണെന്നും ഇദ്ദേഹം ചൂണ്ടികാട്ടി.

വിദ്യാര്‍ത്ഥിനിയുടെ കുടുംബാംഗങ്ങള്‍ കോളേജിന്റെ തീരുമാനത്തിനെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ്.

മിലിട്ടറിയില്‍ അച്ചടക്കവും, നിലവാരവും സംരക്ഷിക്കപ്പെടുന്നതിന് ചട്ടങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്ന് യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് സ്‌പോക്ക് വുമണ്‍ ലഫ്.ഗബ്രിയേലി ഹെര്‍മീസ് അഭിപ്രായപ്പെട്ടു.