മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളില്‍ മുസ്ലിംകളും.

11:22 AM 22/12/2106

download (1)

മുംബൈ: മഹാരാഷ്ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളില്‍ മുസ്ലിംകളും. മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷന്മാരായി നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടവരില്‍ രണ്ടു പേരും 47 കൗണ്‍സില്‍ അംഗങ്ങളും മുസ്ലിംകളാണ്. മുസ്ലിംകള്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വീകാര്യത ഏറിയതിന്‍െറ അടയാളമായാണ് ഇതിനെ ബി.ജെ.പി വിശേഷിപ്പിക്കുന്നത്.

മാര്‍ച്ചില്‍ നടക്കുന്ന മുംബൈ നഗരസഭ തെരഞ്ഞെടുപ്പിലും മുസ്ലിംകളെ ആകര്‍ഷിക്കാനുള്ള പരിപാടി ബി.ജെ.പി ആസൂത്രണം ചെയ്യുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക, സന്നദ്ധ സംഘടനകളിലൂടെ മുസ്ലിംകളിലത്തൊനാണ് ശ്രമം. മാല്‍വണി, ബാന്ദ്ര, കുര്‍ള, മുഹമ്മദലി റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് 25,000ത്തോളം മുസ്ലിം യുവാക്കള്‍ പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായി ബി.ജെ.പി മുംബൈ യൂനിറ്റ് ഉപാധ്യക്ഷന്‍ ഹൈദര്‍ അഅ്സം പറഞ്ഞു.

പാര്‍ട്ടിയിലെ മുതിര്‍ന്ന മുസ്ലിം നേതാക്കളായ ന്യൂനപക്ഷകാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, ഷാനവാസ് ഹുസൈന്‍ എന്നിവരെ പങ്കെടുപ്പിച്ച് ദക്ഷിണ മുംബൈയില്‍ പൊതുപരിപാടി നടത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ക്കൊപ്പം പാര്‍ട്ടിയില്‍ ചേരുന്ന മുസ്ലിം യുവാക്കള്‍ക്കും സ്വീകരണം നല്‍കുമെന്ന് ഹൈദര്‍ പറഞ്ഞു.

മറ്റു ജില്ലകളില്‍ ജയിച്ചവര്‍ക്ക് മുംബൈയില്‍ സ്വീകരണം നല്‍കുന്നത് മുസ്ലിംകളെ ആകര്‍ഷിക്കാനാണെന്നും അദ്ദേഹം പറയുന്നു.
ഒരു കൈയില്‍ കമ്പ്യൂട്ടറും മറുകൈയില്‍ ഖുര്‍ആനുമായി മുസ്ലിം യുവാക്കളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളാണ് യുവാക്കളെ ആകര്‍ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.