01:17 pm 23/11/2016
ന്യൂഡൽഹി: ഡൽഹിയിൽ മൂന്നരവയസുകാരിയെ പീഡിപ്പിച്ച് ചവറ്റുകുഴിയിൽ തള്ളിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ഡൽഹിയലെ ഹരിജൻ ബസ്തിയിൽ താമസിക്കുന്ന ബീർബൽ(35) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി കുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ നിന്ന് പുറത്തുപോയപ്പോഴാണ് സംഭവം. കുട്ടിയെയും സഹോദരങ്ങളെയും വീട്ടിൽ നിർത്തിയാണ് കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലിക്ക് പുറത്തു പോയത്. പിതാവ് തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു.
സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വീടിനു പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ മിഠായി കാണിച്ച് വശീകരിച്ച പ്രതി ആനന്ദ് പർബതിനു സമീപമുള്ള റെയിൽവേ ട്രാക്കിനു സമീപത്തെ വിജനമായ സ്ഥലത്തു വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം കുട്ടിയെ ശ്വാസംമുട്ടിച്ച് കൊല്ലാനും പ്രതി ശ്രമിച്ചു. ബോധം നശിച്ചപ്പോൾ മരിച്ചെന്നു കരുതി സമീപത്തെ ആറടി താഴ്ചയുള്ള ചവറ്റുകുഴിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.
ബീർബലിനോടൊപ്പം കുട്ടിയെ പ്രദേശത്തെ മറ്റൊരു പെൺകുട്ടി കണ്ടിരുന്നു. അവൾ പൊലീസിനു നൽകിയ വിവരമനുസരിച്ചാണ് ബീർബലിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മിതിച്ചു. കുട്ടിയെ ഉപേക്ഷിച്ച സ്ഥലം പരിശോധിച്ച പൊലീസിന് ഗുരുതര പരിക്കുകളോടെ ചവറ്റുകുഴിയിൽ നിന്നും പെൺകുട്ടിയെ ലഭിച്ചു. തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.