10;52 AM 9/08/2016
ഭോപാൽ: പശുവിന്റെ പേരിലായിരിക്കും മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി അഖിലേശ്വരാനന്ദ് ഗിരി. മധ്യപ്രദേശ് സര്‍ക്കാറിന്റെ ഗോ സംരക്ഷണ സ്ഥാപനമായ ഗൗപാലന്‍ ഏവം പശുധാന്‍ സംവര്‍ധന്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനാണ് അഖിലേശ്വരാനന്ദ് ഗിരി. ഈ പദവി വഹിക്കുന്ന ആദ്യ സന്യാസിയാണ് ഇദ്ദേഹം.
ചരിത്രത്തില്‍ എക്കാലവും പശു തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്നും, പുരാണങ്ങളില്‍ ഇതിനെക്കുറിച്ചുളള സൂചനകളുണ്ടെന്നും അഖിലേശ്വരാനന്ദ ഗിരി പറഞ്ഞു. പശുവിന്റെ പേരിലാണ് 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പശുവിന്റെ രക്ഷകരായി നടക്കുന്നവര്‍ ഭൂരിഭാഗവും സാമൂഹികവിരുദ്ധരാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ചൂടുപിടിക്കെയാണ് അഖിലേശ്വരാനന്ദ് ഗിരിയുടെ പ്രസ്താവന ചര്‍ച്ചയാകുന്നത്.
ചത്തതോ മുറിവേറ്റതോ ആയ പശുക്കളെ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകുന്നത് കാണുമ്പോള്‍ ഗോ രക്ഷകര്‍ക്ക് വൈകാരിക വിക്ഷോഭമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടനടി പൊലീസിനെ വിവരമറിയിക്കുകയാണ് ചെയ്യേണ്ടത്. പൊലീസ് എത്തി ഉചിതമായ നടപടി സ്വീകരിച്ചുകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു
എല്ലാ സംസ്ഥാനങ്ങളും ഗോവധം നിരോധിച്ചുകൊണ്ടുളള കര്‍ശന നിയമം പാസാക്കിയാല്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തി കടന്നുള്ള പശുവിന്റെ കള്ളക്കടത്ത് അസാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്യാസം സ്വീകരിക്കുന്നതിനു മുമ്പ് വിഎച്ച്പിയുടെ നേതാവായിരുന്നു അദ്ദേഹം. രാമജന്മഭൂമി പ്രസ്ഥാനത്തിലും ക്രൈസ്തവമതം സ്വീകരിച്ചവരെ തിരിച്ച് ഹിന്ദുമതത്തിലേക്ക് കൊണ്ടുവന്ന പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായിരുന്നു.
പശുവിന്റെ പാലിനും മൂത്രത്തിനും ചാണകത്തിനും ഔഷധഗുണമുണ്ടെന്നും കാന്‍സര്‍, അപസ്മാരം പോലെയുള്ള രോഗങ്ങള്‍ പോലും സുഖപ്പെടുത്താന്‍ ശേഷിയുണ്ടെന്നും സ്വാമി അവകാശപ്പെടുന്നു. പശുവിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗോ മന്ത്രാലയം രൂപീകരിക്കണം. പശുക്ഷേമത്തിന് സര്‍ക്കാര്‍ നീക്കിവെച്ച 18 കോടി രൂപ അപര്യാപ്തമാണെന്നും നൂറു കോടി രൂപയെങ്കിലും വകയിരുത്തണമെന്നും സ്വാമി ആവശ്യപ്പെട്ടു. ഗോശാലകളില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയെ ഇന്‍സ്‍പെക്ഷന്‍ എന്ന് വിശേഷിപ്പിക്കരുതെന്നും അതിനെ ഗോമാതാ ദര്‍ശനം എന്ന് വിശേഷിപ്പിക്കണമെന്നും സ്വാമി പറയുന്നു.