മൊബൈല്‍ ഫോണ്‍ പരിശോധിച്ച ഭര്‍ത്താവിന്റെ വിരലുകള്‍ മുറിച്ച ഭാര്യയ്‌ക്കെതിരേ കേസ്

07:40am 16/5/2016

images
ബെംഗളൂരു : ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ സ്കൂള്‍ അധ്യാപിക കറിക്കത്തികൊണ്ടു ഭര്‍ത്താവിന്റെ വലതുകയ്യിലെ മൂന്നു വിരലുകള്‍ ഛേദിച്ചതായി പരാതി. സോഫ്റ്റ്‌­വെയര്‍ എന്‍ജിനീയറായ ചന്ദ്രകാന്ത് സിങ്ങിനാണു പരുക്കേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. ഭാര്യ സുനീത സിങ്ങിന് (28) എതിരെ എച്ച്എസ്ആര്‍ ലേഔട്ട് പൊലീസ് കേസെടുത്തു.

സര്‍ജാപുര കൈക്കൊണ്ടനഹള്ളിയിലാണു ദമ്പതികളുടെ താമസം. സുനീത പച്ചക്കറി അരിയുന്നതിനിടെ, ചന്ദ്രകാന്ത് തന്റെ ഫോണിലെ സന്ദേശങ്ങള്‍ പരിശോധിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ കറിക്കത്തികൊണ്ടു ചന്ദ്രകാന്തിന്റെ കൈവിരലുകള്‍ ഛേദിച്ചെന്നാണു പരാതി. ചന്ദ്രകാന്ത് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരാണു പൊലീസിനെ വിവരം അറിയിച്ചത്.

സുനീത സുഹൃത്തുക്കള്‍ക്കയച്ച ചില അശ്ലീല സന്ദേശങ്ങള്‍ ചന്ദ്രകാന്ത് കാണാനിടയായതാണ് അക്രമത്തില്‍ കലാശിച്ചതെന്നു പൊലീസ് സൂചിപ്പിച്ചു. സുനീതയെ വിളിച്ചുവരുത്തിയ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടു­ണ്ട്.