യു.എന്നില്‍ ഇന്ത്യ–പാക് വാക്പോര് തുടരുന്നു

08:22 am 28/09/2016
download (4)
ജനീവ: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയും പാകിസ്താനും തുടരുന്ന വാക്പോരിന് പുതിയ മാനം പകര്‍ന്ന് പാകിസ്താനെ ഭീകരരാഷ്ട്ര മുദ്രകുത്തി ഇന്ത്യ. തങ്ങള്‍ക്ക് ലഭിക്കുന്ന ദശലക്ഷക്കണക്കിന് ഡോളറിന്‍െറ അന്താരാഷ്ട്ര സഹായം ഭീകരവാദസംഘങ്ങള്‍ക്ക് പരിശീലനം നല്‍കി ഒളിയാക്രമണത്തിന് ഉപയോഗിക്കുകയാണ് പാകിസ്താനെന്ന് ഇന്ത്യ ആരോപിച്ചു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാകിസ്താന്‍. ബലൂചിസ്താന്‍, സിന്ധ്, ഖൈബര്‍ പഖ്തൂന്‍ഖ്വ എന്നിവിടങ്ങളിലെ സ്വന്തം ജനതക്കെതിരെപോലും ഭീകരത പ്രയോഗിക്കാന്‍ ആ രാഷ്ട്രത്തിന് മടിയില്ളെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്‍െറ 33ാം സമ്മേളനത്തില്‍ പാകിസ്താന്‍ ഇന്ത്യക്കെതിരെ നടത്തിയ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഇന്ത്യ.

പാകിസ്താനില്‍ ഭീകരതയുടെ അടിസ്ഥാനം ഇപ്പോഴും സജീവമാണെന്നതിന്‍െറ തെളിവാണ് ഉറി ആക്രമണം. ഭീകരരില്‍നിന്ന് പിടിച്ചെടുത്ത പാക് മുദ്രയുള്ള ജി.പി.എസ്, ഗ്രനേഡുകള്‍, മറ്റുപകരണങ്ങള്‍, നുഴഞ്ഞുകയറ്റശ്രമങ്ങള്‍ എന്നിവ പാക് ഭീകരസംഘങ്ങളുടെ പങ്കാളിത്തത്തിന്‍െറ തെളിവാണ്. 2008ലെ മുംബൈ ആക്രമണത്തിലും പത്താന്‍കോട്ട് ഭീകരാക്രമണത്തിലും പങ്കുള്ളവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പാകിസ്താന്‍ വിശ്വസനീയ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ.

ആഗോളതലത്തില്‍ നിരോധിക്കപ്പെട്ട ഭീകരസംഘങ്ങളും അവയുടെ നേതാക്കളും പാകിസ്താനിലെ തെരുവുകളിലൂടെ സൈ്വരവിഹാരം നടത്തുകയാണ്. ഭീകരസംഘങ്ങള്‍ പരസ്യമായി ധനശേഖരണം പോലും നടത്തുന്നതായി ഇന്ത്യ ചൂണ്ടിക്കാട്ടി. ജമ്മു-കശ്മീരിലെ ജനങ്ങളുടെ മനുഷ്യാവകാശസംരക്ഷണത്തിന് പ്രധാന പ്രതിബന്ധം ഭീകരവാദസംഘങ്ങള്‍ക്ക് പാകിസ്താന്‍ നല്‍കുന്ന പിന്തുണയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. അതിനിടെ, ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന സന്ദേശം ഉച്ചത്തിലും വ്യക്തമായും ആവര്‍ത്തിക്കുന്നുവെന്ന് യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടേതല്ളെന്നും കശ്മീരിന്‍െറ ഭാവി തീരുമാനിക്കേണ്ടത് ഐക്യരാഷ്ട്രസഭയാണെന്നും പാക് പ്രതിനിധി പറഞ്ഞതിന് മറുപടിയായാണ് ഗംഭീറിന്‍െറ പ്രസ്താവന. പരാജയപ്പെട്ട രാജ്യമാണ് പാകിസ്താന്‍. സ്വന്തം രാജ്യത്ത് ക്രൂരത നടത്തിയിട്ട് മനുഷ്യാവകാശത്തെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നു.

ഇന്ത്യക്കെതിരെ കെട്ടുകഥകളും നുണകളുമായാണ് പാകിസ്താന്‍ ലോകവേദികളിലത്തെുന്നത്. തങ്ങളുടെ മണ്ണ് ഒരു രാജ്യത്തിനും എതിരായ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ല എന്ന ഉറപ്പ് പാകിസ്താന്‍ പാലിക്കണം. ഭീകരരെ ഉപയോഗിച്ച് നിഴല്‍യുദ്ധം നടത്തുന്നില്ല എന്ന് ഉറപ്പുപറയാന്‍ പാക് പ്രതിനിധിക്ക് കഴിയുമോ? ഭീകരത നേരിടാന്‍ കോടിക്കണക്കിന് ഡോളറിന്‍െറ ഭീകരവിരുദ്ധസഹായമാണ് പാകിസ്താന് ലഭിക്കുന്നത്. എന്നിട്ടും ഭീകരസംഘങ്ങളുടെ സുരക്ഷിത താവളമായി ആ രാജ്യം എങ്ങനെ നിലനില്‍ക്കുന്നുവെന്ന ആഗോള സമൂഹത്തിന്‍െറ ചോദ്യത്തിന് മറുപടി പറയണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.

യു.എന്നില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ പ്രസ്താവനക്ക് മറുപടിയായാണ് യു.എന്നിലെ പാക് പ്രതിനിധി മലീഹ ലോധി, കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ളെന്ന് വ്യക്തമാക്കിയത്. കശ്മീര്‍ തര്‍ക്കപ്രദേശമാണെന്നും യു.എന്‍ സുരക്ഷാ കൗണ്‍സിലിന്‍െറ പ്രമേയങ്ങള്‍ക്ക് അനുസരിച്ച് കശ്മീരിന്‍െറ പദവി നിര്‍ണയിക്കപ്പെടേണ്ടതുണ്ടെന്നും ലോധി പറഞ്ഞു. ബലൂചിസ്താനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം അടക്കം പാകിസ്താനിലെ ഇന്ത്യന്‍ ഇടപെടല്‍ പുറത്തായിരിക്കുകയാണ്. സമാധാന ചര്‍ച്ചക്ക് പാകിസ്താനില്‍നിന്ന് നിരവധി നീക്കമുണ്ടായെങ്കിലും അവ ഇന്ത്യ നിരസിക്കുകയായിരുന്നുവെന്നും ലോധി പറഞ്ഞു.