യു.എസ്. കേണ്‍ഗ്രസ്സിലേക്ക് കുമാര്‍ ബാര്‍വേക്കു പരാജയം

05:35pm 29/4/2016
– പി.പി.ചെറിയാന്‍
unnamed
മേരിലാന്റ്: മേരിലാന്റ് പ്രതിനിധി സഭയില്‍ ദീര്‍ഘകാലം അംഗമാകുകയും, ഒരു ദശാബ്ദത്തിലധികം മെജോറട്ടി ലീഡറായി പ്രവര്‍ത്തിക്കുകയും ചെയ്ത കുമാര്‍ ബാർവേ യു.എസ്. കോണ്‍ഗ്രസ്സിലേക്ക് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു . ഏപ്രില്‍ 26നായിരുന്നു തിരഞ്ഞെടുപ്പ്.

മേരിലാന്റ് 8th കോണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റ് സീറ്റിലേക്ക് ഒമ്പതു ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് കുമാറിന്റെ പരാജയം കനത്ത തിരിച്ചടിയായി.

നിലവിലുള്ള കോണ്‍ഗ്രസ് അംഗം ക്രിസ് വാന്‍ ഹോളര്‍ സെനറ്റിലേക്ക് മത്സരിക്കുന്നതിനാല്‍ ഒഴിവുവന്ന സീറ്റിലേക്കാണ് ഒമ്പതുപേര്‍ പ്രൈമറി തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഏറ്റവും കൂടുതല്‍ വോട്ട് (33 ശതമാനം) നേടിയ ജെയ്മി റാസ്‌കിന്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിത്വം നേടിയപ്പോള്‍ ദീര്‍ഘകാലം ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്ന കുമാറിന് രണ്ടു ശതമാനം വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.

നവംബര്‍ 8ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ അറ്റോര്‍ണി ഡാന്‍ കോക്‌സിനെ ജെയ്മി നേരിടും.

ഏറ്റവും ചിലവേറിയ പ്രചരണമാണ് ജയ്മി നടത്തിയത് (14 മില്യണ്‍ ഡോളര്‍). കുമാര്‍ ആകെ ചിലവഴിച്ചത് 600,000 ഡോളര്‍. പണത്തിന്റെ സ്വാധീനമാണ് വിജയത്തിന്റെ പിന്നിലെന്ന് കുമാറിന്റെ തിരഞ്ഞെടുപ്പ് കണ്‍സല്‍റ്റന്‍രായി പ്രവര്‍ത്തിച്ച അനില്‍ മാമന്‍ പറഞ്ഞു. പൊതു തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നതിന് എല്ലാ ഇന്ത്യന്‍ അമേരിക്കന്‍സും പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കുമാര്‍ അഭ്യര്‍ത്ഥിച്ചു.