05:39 pm 14/08/2016
കോട്ടയം: യു.ഡി.എഫിലെ ചിലർ ശത്രുക്കൾക്കൊപ്പം ചേർന്ന് പാർട്ടിയെ ഒറ്റപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായി കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണി. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസിെൻറ സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുത്ത സ്നേഹം തിരിച്ച് ലഭിച്ചില്ല. പാർട്ടിക്ക് കിട്ടിയ സ്വീകാര്യത പലർക്കും തലവേദന സൃഷ്ടിച്ചു. എതിരാളികൾ കൂടിയതുകൊണ്ട് ജോലി ഭാരം കൂടി. മുന്നണി വിടാനെടുത്ത തീരുമാനത്തിൽ ഒരു വിഭാഗത്തിൽ നിന്നും എതിർപ്പ് ഉയർന്നില്ല. കൂടെ നിന്നവർ ശത്രുക്കളാകുന്നുവെന്ന് കണ്ടപ്പോഴാണ് മുന്നണി വിട്ടത്. മുന്നണിയില്‍ തങ്ങള്‍ പരാതികള്‍ ബോധിപ്പിച്ചില്ലെന്ന് പറയുന്നത് സത്യമല്ല. പറയേണ്ട സന്ദര്‍ഭങ്ങളില്‍ പറയേണ്ട സ്ഥലങ്ങളില്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പൊതുവഴിയിൽ വിഴുപ്പലക്കുന്ന പണി ഞങ്ങൾക്കില്ല. വഴിനീളെ പരാതി പറഞ്ഞ് നടന്നില്ല എന്നത് തങ്ങളുടെ മാന്യതയാണ്, ദൗര്‍ബല്യമല്ല. കർഷകരും തൊഴിലാളികളും പാർട്ടിയെ കൈവിടില്ല. മുന്നണിവിട്ട തങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ ഒറ്റയ്ക്ക് നിന്ന് പ്രവര്‍ത്തിക്കും. അതിന് തങ്ങള്‍ക്ക് പേടിയില്ലെന്നും എന്‍.ഡി.എയിലേക്ക് പോകുന്ന കാര്യം അജണ്ടയില്‍ ഇല്ലെന്നും മാണി മാണി കൂട്ടിച്ചേർത്തു.