യു.പിയില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സ്മൃതി ഇറാനി

10:34am /02/2016

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ മുന്നില്‍നിര്‍ത്തി കരുക്കള്‍ നീക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നു. ഡല്‍ഹി, ബിഹാര്‍ തെരഞ്ഞെടുപ്പുകളില്‍ ‘മോദിക്ക് ‘ഏറ്റ തിരിച്ചടിക്കുശേഷം മോദിയെ മാത്രം ഉയര്‍ത്തിക്കാട്ടിയാല്‍ നേട്ടമുണ്ടാക്കാനാവില്‌ളെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി സ്മൃതി ഇറാനിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമത്തേിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ഇവര്‍ ഗാന്ധി കുടുംബത്തെ ‘ഞെട്ടിച്ച’ ശേഷമാണ് കീഴടങ്ങിയത്. സ്മൃതിയുടെ പ്രചാരണപാടവം അന്നേ പാര്‍ട്ടി ശ്രദ്ധിച്ചിരുന്നു. ന്യൂഡല്‍ഹി സ്വദേശിനിയാണെങ്കിലും സാധാരണ യു.പിക്കാരുടെ ഹൃദയഭാഷയില്‍ സംസാരിച്ച് അവരെ കീഴടക്കാന്‍ സ്മൃതിക്ക് കഴിയുമെന്ന് പാര്‍ട്ടി കരുതുന്നു. മാത്രമല്ല, തോറ്റശേഷവും സ്മൃതി അമത്തേിയില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തുകയും സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രത്യേക താല്‍പര്യമെടുക്കുകയും ചെയ്യുന്നുണ്ട്. യുവനേതാവ് വരുണ്‍ ഗാന്ധിയെയും തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കാന്‍ ബി.ജെ.പി ആലോചിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തിന്റെ സ്വാധീനത്തിന് തടയിടാന്‍ ഈ തീപ്പൊരി പ്രഭാഷകന്റെ സാന്നിധ്യം ഗുണംചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
കേരളം, തമിഴ്‌നാട്്, പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് സ്മൃതിയുടെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. യു.പിയില്‍ സ്ഥാനാര്‍ഥിമോഹവുമായി പ്രധാന പാര്‍ട്ടികളുടെ നേതാക്കള്‍ രഹസ്യപരസ്യ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.