യേ ദിൽ ഹേ മുശ്കിലി’ന്‍റെ പ്രദർശനം തടയുമെന്ന നിലപാട് മയപ്പെടുത്തി നവനിർമാൺ സേന.

01:50 pm 22/10/2016

images (1)
മുംബൈ: പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച കരൺ ജോഹർ ചിത്രം ‘യേ ദിൽ ഹേ മുശ്കിലി’ന്‍റെ പ്രദർശനം തടയുമെന്ന നിലപാട് മയപ്പെടുത്തി നവനിർമാൺ സേന. നിർമാതാക്കൾ എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭാവിയിൽ പാക് നടൻമാരെ അഭിനയിപ്പിക്കില്ലെന്ന ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രദർശനം തടയില്ലെന്ന ധാരണയിലെത്തിയതെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് രാജ് താക്കറെയും നിർമാതാക്കളുമായുള്ള യോഗം വിളിച്ചു ചേർത്തത്. നിർമാതാവ് മഹേഷ് ഭട്ട്, സംവിധായകൻ കരൺ ജോഹർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഫട്നാവിസിന്‍റെ വീട്ടിലായിരുന്നു യോഗം. പാക് നടീനടന്മാര്‍ അഭിനയിച്ച സിനിമകളുടെ പ്രദര്‍ശനം തടയുമെന്ന നിലപാടിലായിരുന്നു എം.എന്‍.എസ്.

അതേസമയം, നവനിർമാൺ സേനയെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് താരം നസറുദീൻ ഷാ രംഗത്തെത്തിയിരുന്നു. തിയറ്ററുകൾ തല്ലിപ്പൊളിക്കുന്നമെന്ന് ഭീഷണിപ്പെടുത്തുന്നതിന് പകരം എം.എൻ.എസുകാർ അതിർത്തിയിൽ പോയി യുദ്ധം ചെയ്യട്ടേയെന്ന് നസറുദീൻ ഷാ പറഞ്ഞു. പ്രതിഷേധിക്കുന്നവർ കലാകാരന്മാരെ മാത്രമല്ല ലക്ഷ്യംവെക്കുന്നത്. സിനിമ തിയറ്ററുകൾ കത്തിക്കുമെന്ന് പറയുന്ന ശൂരന്മാർ ഉറിയിൽ പോയി തീവ്രവാദികളെ വെടിവെച്ച് കൊല്ലുകയാണ് ചെയ്യേണ്ടത്. എന്തു വന്നാലും പടം റിലീസ് ചെയ്യണമെന്നും നസറുദീൻ ഷാ ആവശ്യപ്പെട്ടു.