യോഗേശ്വര്‍ ദത്തിന്റെ ഒളിമ്പിക് വെള്ളിമെഡല്‍ സ്വര്‍ണമായേക്ക

12.47 AM 03-09-2016
yogeswar_0209
ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന്റെ ഒളിമ്പിക് വെള്ളിമെഡല്‍ സ്വര്‍ണമായേക്കും. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാന്റെ തൊഗ്‌റുള്‍ അസഗരോവ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമാകാന്‍ സാധ്യത തെളിയുന്നത്. യോഗേശ്വറിന്റെയും രക്തസാമ്പിളുകള്‍ ഉത്തേജക പരിശോധനയ്ക്കു വിധേയമാക്കിയശേഷം മാത്രമേ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമാകൂ. റിേപ്പാര്‍ട്ടുകള്‍ സത്യമായാല്‍ അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമായി യോഗേശ്വര്‍ മാറും.
തൊഗ്‌റുളിന്റെ സ്വര്‍ണം തിരിച്ചെടുക്കുകയാണെങ്കില്‍ ഇപ്പോള്‍ വെള്ളി മെഡലിന് ഉടമയായ യോഗേശ്വറിന് സ്വര്‍ണം ലഭിക്കും. 2012ല്‍ വെള്ളി നേടിയിരുന്ന റഷ്യന്‍ താരം ബെസിക് കുദ്‌ഖോവ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ്, അന്ന് വെങ്കലം നേടിയിരുന്ന യോഗേശ്വറിന് അടുത്തിടെ വെള്ളി ലഭിച്ചത്. എന്നാല്‍ 2013 ഡിസംബറില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ താരത്തിനോട് ആദരവ് പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിനെതന്നെ ആ മെഡല്‍ കൈവശം വയ്ക്കാന്‍ അനുവദിക്കണമെന്ന് യോഗേശ്വര്‍ അഭ്യര്‍ഥിച്ചിരുന്നു.
നാലുതവണ ലോക ചാമ്പ്യനും 2008, 2012 ഒളിമ്പിക്‌സുകളില്‍ മെഡലും നേടിയ കുദ്‌ഖോവ് തെക്കന്‍ റഷ്യയിലുണ്ടായ കാറപകടത്തിലാണ് മരിച്ചത്. ലണ്്ടന്‍ ഒളിമ്പിക്‌സില്‍ ശേഖരിച്ച സാമ്പിള്‍ വീണ്്ടും പരിശോധിച്ചപ്പോഴാണ് കുദ്‌ഖോവ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. ഇതോടെ അന്നത്തെ വെങ്കലമെഡല്‍ ജേതാവായ യോഗേശ്വറിന് വെള്ളി ലഭിക്കുകയായിരുന്നു.
റിയോ ഒളിമ്പിക്‌സില്‍ 64 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച യോഗേശ്വര്‍ ഒന്നാം റൗണ്ടില്‍തന്നെ പുറത്തായിരുന്നു. എന്നാല്‍, തൊഗ്‌റുള്‍ വെള്ളി മെഡല്‍ സ്വന്തമാക്കി.