രണ്ട് കുട്ടികളെ ബാത്ത് ടബില്‍ മുക്കി കൊന്നതായി മാതാവിന്റെ കുറ്റസമ്മതം

12:10 pm 17/8/2016

പി. പി. ചെറിയാന്‍

unnamed (1)
ഹൂസ്റ്റണ്‍: 7 വയസുളള മകനേയും 5 വയസുളള മകളേയും ബാത്ത് ടബിലെ വെളളത്തില്‍ താഴ്ത്തി പിടിച്ചു കൊലപ്പെടുത്തിയതായി സമ്മതിച്ച മാതാവ് ഷിബോറ തോമസിനെ (31) ഹൂസ്റ്റണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 12 വെളളിയാഴ്ചയാണ് കൃത്യം നിര്‍വ്വഹിച്ചതെന്നും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങള്‍ സമീപത്തുളള വീടിനടിയില്‍ ഒളിപ്പിച്ചുവെച്ചതായും ഷിബോറ സമ്മതിച്ചു.

ടെക്‌സസ് സതേണ്‍ യൂണിവേഴ്‌സിറ്റിക്കു സമീപമുളള ടയര്‍വെസ്റ്റര്‍ സ്ട്രീറ്റിലേക്ക് കഴിഞ്ഞ ഏപ്രിലിലാണ് ഇവര്‍ കുട്ടികളേയും കൂട്ടി താമസത്തിന് എത്തിയത്. സംഭവം നടന്നതിനുശേഷം ഷിബോറ ഇവിടെ നിന്നും താമസം മാറുന്നതിനുളള ശ്രമങ്ങള്‍ നടത്തുന്നതിനിടെ കുട്ടികളെ കുറിച്ച് തിരക്കിയ അയല്‍വാസിയോട് ഇവര്‍ കുട്ടികളെ കൊലപ്പെടുത്തിയതായി അറിയിച്ചു. ആദ്യം തമാശയാണെന്ന് കരുതിയ അയല്‍വാസി തൊട്ടടുത്തുളള വീടിനടയില്‍ ഒളിപ്പിച്ച കുട്ടികളുടെ ശരീരം കണ്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസിലാക്കിയത്. ഉടന്‍ ഷിബോറയോട് പൊലീസില്‍ കീഴടങ്ങുവാന്‍ ഇയ്യാള്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഇവരേയും കൂട്ടി പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

ഷിബോറയുടെ ഭര്‍ത്താവ് ഡാനിറ്റ തോമസ് ക്രിമിനല്‍ ഹിസ്റ്ററിയുളള വ്യക്തിയാണെന്നും ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണെന്നും പൊലീസ് പറഞ്ഞു. വിവാഹ മോചനത്തിന് 2012 ല്‍ നല്‍കിയ കേസില്‍ ഇതുവരെ വിധിയായിട്ടില്ല. ഷിബോറയും ചില പെറ്റി കേസുകളില്‍ പ്രതിയാണ്.

മാനസിക പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത ഇവര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്