രാജ്യത്ത് പത്ത് ലക്ഷം ബിനാമി ബിസിനസുകാര്‍: സൗദി തൊഴില്‍ മന്ത്രാലയം

06:44pm 3/4/2016

ജയന്‍ കൊടുങ്ങല്ലൂര്‍.
Newsimg1_20854485
റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ സ്വന്തമായി പത്ത് ലക്ഷത്തോളം ചെറുകിട ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്നതായി തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് തൊഴില്‍ മന്ത്രാലയം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നിരവധി തൊഴിലുകള്‍ സൗദികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയവുമായും മറ്റ് വകുപ്പുകളുമായും സഹകരിച്ചാണ് തൊഴില്‍ മന്ത്രാലയം വിവിധ മേഖലകളില്‍ സമ്പൂര്‍ണ സൗദിവത്ക്കരണം നടപ്പാക്കുന്നത്.

തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. പ്രൊഫഷനും, സ്‌പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവരെ നാടുകടത്തും. സൗദി യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതോടൊപ്പം ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് മൊബൈല്‍ ഫോണ്‍ കടകളില്‍ സമ്പൂര്‍ണ സ്വദേശീവത്ക്കരണം നടപ്പാക്കുന്നതെന്നും ഇത് ദേശീയ സമ്പദ് വ്യവസ്ഥക്ക് ഏറെ ഗുണം ചെയ്യുമെന്നും ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.