റിയോ ഒളിമ്പിക്സ്: മേരി കോമിന് വൈൽഡ് കാർഡ് പ്രവേശമില്ല

01:10 pm 23/06/2016
download (1)
ന്യൂഡൽഹി: ബോക്സിങ് താരം മേരി കോമിന് റിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ വൈൽഡ് കാർഡ് പ്രവേശം ലഭിക്കില്ല. ഇതുസംബന്ധിച്ച ഇന്ത്യയുടെ അപേക്ഷ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ (എ.ഐ.ബി.എ) നിരസിച്ചു. ഇതോടെ തുടർച്ചയായ രണ്ടാം ഒളിമ്പിക്സ് എന്ന മോഹം മേരി കോമിന് ഉപേക്ഷിക്കേണ്ടിവരും. കായിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ച് മേരി കോമിന് വൈൽഡ് കാർഡ് പ്രവേശത്തിന് അഭ്യർഥിക്കാൻ ഇന്ത്യ തീരുമാനിച്ചത്.

കഴിഞ്ഞ മാസം ചൈനയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 51 കിലോ വിഭാഗത്തില്‍ സെമിയില്‍ തോറ്റതോടെയാണ് മേരികോമിന്‍റെ പ്രതീക്ഷകൾ അസ്തമിച്ചത്. ചൈനയുടെ റെന്‍ കാന്‍കാനാണ് അഞ്ചുവട്ടം ലോകജേത്രിയായ മേരിയെ മലര്‍ത്തിയടിച്ചത്. ഒളിമ്പിക് പ്രവേശനത്തിനുള്ള അവസാന മത്സരമായിരുന്നു ഇത്. ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേത്രിയായ മേരികോമിന്‍റെ തോല്‍വി ഇന്ത്യന്‍ കായിക ലോകത്ത് ഞെട്ടലുളവാക്കിയിരുന്നു.

എല്ലാ ദേശീയ ഒളിമ്പിക് കമ്മിറ്റികൾക്കും ഒളിമ്പിക്സ് പ്രവേശനത്തിന് നൽകുന്ന പ്രത്യേക അനുമതി പത്രമാണ് വൈൽഡ് കാർഡ്. എല്ലാ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളും പൂർത്തീകരിച്ചതിന് ശേഷമാണ് വൈൽഡ് കാർഡിന് പരിഗണിക്കപ്പെടുക. 56 കിലോ ഗ്രാം വിഭാഗത്തില്‍ ശിവ ഥാപ്പക്ക് മാത്രമാണ് ഇന്ത്യക്കായി ബോക്സിങ്ങില്‍ ഒളിമ്പിക്സ് യോഗ്യത നേടാനായത്.