ലോകത്തെ ഏറ്റവും ശക്തനായ ചെറുപ്പക്കാരന്റെ ജീവിതം ഇങ്ങനെയാണ്’

08:35am 24/04/2016
download (5)
റിയാദ്: ‘ഞങ്ങളുടെ പ്രശ്‌നങ്ങളെക്കാള്‍ എത്രയോ വലുതാണ് ഞങ്ങള്‍ക്ക് മുന്നിലുള്ള അവസരങ്ങള്‍’ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ തത്വചിന്താപരമായ ഈ വാക്കുകള്‍ സൗദി അറേബ്യയുടെ ഭാഗധേയം കരുത്തുറ്റ കരങ്ങളിലാണെന്ന് ഉറപ്പാക്കുന്നു. ലോകത്തെ ഏറ്റവും കരുത്തനായ ചെറുപ്പക്കാരനെന്ന് ആഗോള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദുമായി ബ്‌ളൂംബര്‍ഗ് ചാനലും മാഗസിനും നടത്തിയ ദീര്‍ഘമായ അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ അവര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. സൗദി അറേബ്യയുടെ ഗതി നിശ്ചയിക്കുന്ന ഈ 31 കാരന്റെ ആശയങ്ങളും സ്വപ്നങ്ങളും സ്വകാര്യ ജീവിതവും ഇതാദ്യമായാണ് പുറംലോകത്തിന് മുന്നിലത്തെുന്നത്. ദിവസത്തില്‍ 16 മണിക്കൂറും ജോലിയില്‍ മുഴുകുന്ന, വിവിധങ്ങളായ ചുമതലകള്‍ ഒരേസമയം നിര്‍വഹിക്കുന്ന, ആഗോള രാഷ്ട്രീയത്തിന്റെ ചെറുസ്പന്ദനങ്ങള്‍ പോലും ശ്രദ്ധിക്കുന്ന ഒരു രാഷ്ട്ര തന്ത്രജ്ഞനെ അതില്‍ കാണാം.
വരുന്ന തിങ്കളാഴ്ച സൗദി അറേബ്യയുടെ സാമ്പത്തിക രംഗത്ത് വഴിത്തിരിവാകുന്ന പ്രഖ്യാപനം നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അതിന് പിന്നിലെ ചാലകശക്തിയെ മാഗസിന്‍ കണ്ടത്. ഈ അഭിമുഖത്തിലാണ് ഇത്തരമൊരു പ്രഖ്യാപനം 25 ന് നടത്തുമെന്ന് അമീര്‍ മുഹമ്മദ് ആദ്യമായി പറഞ്ഞത്. രണ്ട് ട്രില്ല്യന്‍ ഡോളറിന്റെ പ്രത്യേക ഫണ്ട് എണ്ണ അനന്തര സമ്പദ് വ്യവസ്ഥക്കായി സ്ഥാപിക്കുമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
രാഷ്ട്രത്തിന്‍െ സമ്പദ്ഘടന വെല്ലുവിളി നേരിടുന്ന ഘട്ടത്തിലായിരുന്നു അമീര്‍ മുഹമ്മദ് പരമോന്നത ധനകാര്യ സമിതിയുടെ തലപ്പത്തേക്ക് വന്നത്. അനാവശ്യ ചെലവുകള്‍ വെട്ടിക്കുറച്ച അദ്ദേഹം മിതവ്യയം നയമായി തന്നെ സ്വീകരിച്ചു. ഒരുവര്‍ഷത്തിന് ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ അതിനൊക്കെ ഫലമുണ്ടായി എന്നും അദ്ദേഹം പറയുന്നു. പുതിയ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതോടെ 20 വര്‍ഷത്തിനുള്ളില്‍ സൗദി സമ്പദ് ഘടനയെ എണ്ണ ആശ്രിതത്വത്തില്‍ നിന്ന് മോചിപ്പിക്കാനാകുമെന്നാണ് അമീര്‍ മുഹമ്മദിന്റെ പ്രതീക്ഷ. കുറഞ്ഞ വരുമാനക്കാരെ ബുദ്ധിമുട്ടിക്കുന്ന ഒന്നും ഇതിലുണ്ടാകില്ല. ‘സാധാരണക്കാരെ സമ്മര്‍ദത്തിലാക്കാന്‍ ഞങ്ങളില്ല, പക്ഷേ, സമ്പന്നര്‍ക്ക് മേല്‍ ചെറിയ സമ്മര്‍ദം ഉണ്ടാകാം’ അദ്ദേഹം പറയുന്നു. പൊതുജീവിതത്തില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിലും തുറന്ന മനസാണ് രണ്ടാം കിരീടാവകാശിക്കുള്ളത്. നന്നായി വായിക്കുന്ന അദ്ദേഹം വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ പഠിക്കുകയാണിപ്പോള്‍. സണ്‍ സു വിന്റെ ‘ദി ആര്‍ട് ഓഫ് വാര്‍’ വായിച്ചിട്ടുണ്ട്. വെല്ലുവിളികളെ അവസരമാക്കുന്നതാണ് തന്റെ ശൈലിയെന്നും അദ്ദേഹം പറയുന്നു.
രണ്ടു സ്വാധീനങ്ങളിലാണ് താന്‍ വളര്‍ന്നതെന്നാണ് അമീര്‍ മുഹമ്മദിന്റെ പക്ഷം. സാങ്കേതിക വിദ്യയും, രാജകുടുംബവും. ഈ രണ്ടിന്റെ സ്വാധീനം ജീവിതത്തിലുണ്ട്. ഇന്റര്‍നെറ്റിലെ ആദ്യ തലമുറയായിരുന്നു ഞങ്ങളുടേത്. ‘വ്യത്യസ്തമായാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. സ്വപ്നങ്ങളും വ്യത്യസ്തം’. വലിയ വായനക്കാരനാണ് പിതാവ് സല്‍മാന്‍ രാജാവ്. ഓരോ ആഴ്ചയും അദ്ദേഹം മക്കള്‍ക്ക് ഓരോ പുസ്തകം നല്‍കും. പിന്നീട് അതിനെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും. 2007 ല്‍ കിങ് സഊദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അദ്ദേഹം ബിരുദം സമ്പാദിച്ചു. ജീവിതത്തിലെ വിജയത്തിന്റെ വഴികള്‍ പടിപടിയായി കയറിയ അദ്ദേഹം 2012ല്‍ കിരീടാവകാശി ആയിരുന്ന പിതാവിന്റെ ചീഫ് ഓഫ് കോര്‍ട്ട് ആയി നിയമിതനായി. അധികം താമസിയാതെ പ്രതിരോധ മന്ത്രിയുടെ ഓഫീസിന്റെ സൂപര്‍വൈസറും ആയി. ആയുധം വാങ്ങുന്നതിന്റെ രീതിയും ഘടനയും പരിഷ്‌കരിച്ച അദ്ദേഹം ഉപകരണങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കി. ആയുധക്കരാറുകള്‍ പരിശോധിക്കാന്‍ ഒരു ഓഫീസ് തന്നെയും സജ്ജമാക്കി.
രണ്ടുദിവസങ്ങളിലായി റിയാദ് നഗരപ്രാന്തത്തിലെ അറഗ കൊട്ടാര സമുച്ചയത്തിലെ തന്റെ ഓഫീസിലും ദറഇയ്യയിലെ വസതിയിലുമായാണ് അമീര്‍ മുഹമ്മദ് അഭിമുഖം നല്‍കിയത്. പൊതുവേദികളിലെ പതിവുവേഷമായ ഷുമാഗ് ഒഴിവാക്കി സാധാരണ വേഷത്തിലാണ് അദ്ദേഹം അഭിമുഖത്തിനത്തെിയത്. ദറഇയ്യയില്‍ സൗദി ഭരണാധികാരിയും പിതാവുമായ സല്‍മാന്‍ രാജാവിന്റെ വസതിക്ക് സമീപത്താണ് അമീര്‍ മുഹമ്മദിന്റെ ഓഫീസ്. പിതാവിന്റെ കൊട്ടാര സമുച്ചയത്തിനും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിനുമിടയില്‍ തന്റെ ദിവസം വീതിക്കുന്ന അമീര്‍ മുഹമ്മദ് പ്രഭാതം മുതല്‍ അര്‍ധരാത്രി വരെ കര്‍മനിരതനാണ്. മക്കള്‍ക്കൊപ്പമാണ് അദ്ദേഹം രാവിലെ ഉറക്കമുണരുക. അവര്‍ പിതാവിനെ ദിവസത്തില്‍ കാണുന്ന ഏക അവസരവും അതുതന്നെ. ഒന്നുമുതല്‍ ആറു വയസുവരെയുള്ള നാലുകുട്ടികളാണ് ഏകപത്‌നീവ്രതക്കാരനായ അദ്ദേഹത്തിനുള്ളത്. രണ്ടു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും. തന്റെ തലമുറക്ക് ബഹുഭാര്യത്വത്തിനോട് അത്ര ആഭിമുഖ്യം ഇല്‌ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.