ലോക ട്വന്റി20 ന്യൂസിലാന്‍് സെമിയിലേക്ക്

23-3-2016
martin-guptill-colin-munro
മൊഹാലി:തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കിവീസ് ലോക ട്വന്റി20യില്‍ സെമി ബെര്‍ത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി. ഇന്ന് നടന്ന മത്സരത്തില്‍ പാകിസ്താനെ 22 റണ്‍സിനാണ് കിവികള്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എടുത്തപ്പോള്‍ പാകിസ്താന് അഞ്ച് വിക്കറ്റിന് 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ മൂന്നില്‍ രണ്ട് മത്സരങ്ങള്‍ തോറ്റ പാകിസ്താന്റെ സെമി സാധ്യത മങ്ങി.
180 റണ്‍സ് വിജയലക്ഷ്യം തോടിയിറങ്ങിയ പാകിസ്താന് ഓപ്പണര്‍മാരായ ഷര്‍ജീല്‍ ഖാനും (25 പന്തില്‍ 47) അഹ്മദ് ഷെഹ്‌സാദും (32 പന്തില്‍ 30) മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇവര്‍ 5.3 ഓവറില്‍ 65 റണ്‍സ് അടിച്ചുകൂട്ടി.
എന്നാല്‍ ഇടക്കിടെ വിക്കറ്റുകള്‍ വീണതോടെ പാകിസ്താന്റെ റണ്ണൊഴുക്ക് കുറഞ്ഞു. ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിയാന്‍ തുടങ്ങിയപ്പോള്‍ പാക് സകോല്‍ 158 ല്‍ അവസാനിച്ചു.
കിവികള്‍ക്കായി മിച്ചല്‍ സാന്റ്‌നറും ആദം മില്‍നെയും രണ്ട് വിക്കറ്റ് വീതവും ഇഷ് സോധി ഒരു വിക്കറ്റും വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ (48 പന്തില്‍ 80) ബാറ്റിങ്ങാണ് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഗുപ്ടില്‍ പത്ത് ഫോറും മൂന്ന് സികസുമടിച്ചു. ഗുപ്ടില്‍ തന്നെയാണ് കളിയിലെ കേമന്‍.