വര്‍ണ്ണാഭമായ ചടങ്ങില്‍ കേരളാ സെന്റര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

09:26 am 10/11/2016

– ജോസ് കാടാപ്പുറം
Newsimg1_35024890
ന്യൂയോര്‍ക്ക്: ഫഌിംഗിലെ വേള്‍ഡ് ഫെയര്‍ മറീനയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ കേരളാ സെന്റര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഗവണ്‍മെന്റ് സര്‍വീസിനുള്ള അവാര്‍ഡ് അസി. സെക്രട്ടറി ഓഫ് കൊമേഴ്‌സ് അരുണ്‍ കുമാര്‍, കോര്‍പ്പറേറ്റ് ലീഡര്‍ഷിപ്പിനുള്ള അവാര്‍ഡ് റാം മേനോന്‍, വൈദ്യശാസ്ത്രത്തിനുള്ള സംഭവാനയ്ക്ക് ഡോ. ജയ് രാധാകൃഷ്ണന്‍, അപ്ലൈഡ് സയന്‍സിനു പ്രൊഫ. ടി.വി. രാജന്‍ ബാബു, സാഹിത്യ സേവനത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും മനോഹര്‍ തോമസ് എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

മുഖ്യ പ്രസംഗം നടത്തിയ അരുണ്‍കുമാര്‍ ലോകത്തിലെ ഏറ്റവും മനോഹരമായ ഭൂവിഭാഗങ്ങളിലൊന്നില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ചു. വടക്കേ അമേരിക്കയില്‍ ആദ്യം എത്തിയത് കൊച്ചിക്കാരിയായ വനിത മീര ആണെന്നു കവി ഒക്‌ടോവിയോ പാസ് എഴുതിയിട്ടുള്ളത് അദ്ദേഹം അനുസ്മരിച്ചു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു അത്. അടിയായിട്ടായിരുന്നിരിക്കണം അവരെ കൊണ്ടുവന്നത്. ഫിലിപ്പീന്‍സ് വഴി അവര്‍ മെക്‌സിക്കോയിലെത്തി. അതോടെ അവര്‍ സ്വതന്ത്രയായി. സാരിയുടുത്ത െ്രെകസ്തവ വിശ്വാസിയായ അവരെ പാസ് വ്യക്തമായി ചിത്രീകരിക്കുന്നു.

കുളച്ചല്‍ യുദ്ധത്തില്‍ (1741) മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ തോല്‍പിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യയിലെ ഒരു രാജ്യം ഒരു പാശ്ചാത്യശക്തിയെ തോല്‍പിക്കുന്നത് ആദ്യമായിട്ടായിരുന്നു. ഡച്ചുകാരെ നയിച്ച ക്യാപ്റ്റന്‍ ഡിലനോയിയെ പിന്നീട് മാര്‍ത്താണ്ഡവര്‍മ്മ തന്റെ സൈന്യത്തിന്റെ നായകനാക്കി (വിലയ കപ്പിത്താന്‍). ഡിലനോയിയുടെ ബന്ധുവാണ് മൂന്നാംവട്ടം അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ലിന്‍ ഡിലാനോ റൂസ്‌വെല്‍ (എഫ്.ഡി.ആര്‍).

ഇന്ത്യ അമേരിക്ക ബന്ധം ഓരോ തലത്തിലും ഇപ്പോള്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാങ്കേതിക രംഗത്തും കണ്ടുപിടിത്തത്തിലും ഇതു ദൃശ്യമാണ്. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹവും ഊര്‍ജസ്വലതയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു. സാങ്കേതിക കാര്യങ്ങളും ജനങ്ങള്‍ തമ്മിലുള്ള ബന്ധവുമാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കന്‍ കവി വാള്‍ട്ട് വിറ്റ്മാന്‍ “എ പാസ്സേജ് ടു ഇന്ത്യ’ എന്ന കവിതയില്‍ വരച്ചുകാണിക്കുന്നത്.

ഈ പദ്യം പ്രസിഡന്റ് ഒബാമ ഇന്ത്യന്‍ രാഷ്ട്രപതി ഭവനില്‍ വിരുന്നില്‍ ചൊല്ലിയതില്‍ ഞാനും സാക്ഷിയാണ്. ഭൂതലം നെറ്റ് വര്‍ക്കിലൂടെ ഒന്നാകുകയും എല്ലാവരും സഹോദരീ സഹോദരന്മാരാകുകയും ചെയ്യുമെന്നാണ് വിറ്റ്മാന്‍ പാടിയത്. സാങ്കേതിക രംഗം വഴിയും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം വഴിയും ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. വിറ്റ്മാന്‍ പാടി ഒന്നര ശതാബ്ദം കഴിഞ്ഞപ്പോഴാണ് ഈ മാറ്റം.

രാഷ്ട്രീയമായും വാണിജ്യപരമായും ഇരു രാജ്യങ്ങളും മുമ്പില്ലാത്ത വിധം അടുത്തിരിക്കുന്നു. വലിയ വികസന സാധ്യതകളാണ് അതില്‍ അടങ്ങിയിരിക്കുന്നത്. ഇന്ത്യയുടെ വികസനം അമേരിക്ക സ്വാഗതം ചെയ്യുന്നുവെന്നു മാത്രമല്ല, ഇന്ത്യ വളരേണ്ടത് അമേരിക്കയുടെ കൂടെ ആവശ്യമായിവന്നിരിക്കുന്നു. തികച്ചും സുതാര്യമായ ബന്ധമാണ് അമേരിക്ക ഇന്ത്യയുമായി ആഗ്രഹിക്കുന്നത്. രണ്ടുകൂട്ടരുടേയും സാമ്പത്തിക ഉന്നമനം ലക്ഷ്യവും.

കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്റെ ടീം ഇന്ത്യയുടെ വലിയ സാധ്യതകളാണ് ലക്ഷ്യമിടുന്നത്. വന്‍തോതിലുള്ള വ്യാപാരത്തിനു ഇനിയും സാധ്യതകള്‍ കിടക്കുന്നു. ഇന്ത്യ യു.എസ് ബന്ധം വളരുമ്പോള്‍ അതു ഏഷ്യയില്‍ മറ്റിടങ്ങളിലും പ്രതിഫലിക്കും. പ്രസിഡന്റ് ഒബാമയും, പ്രധാനമന്ത്രി മോദിയും ചേര്‍ന്ന് ഇതിനായി സ്ട്രാറ്റജിക് ആന്‍ഡ് കൊമേഴ്‌സ്യല്‍ ഡയലോഗ് രൂപവത്കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഉന്നത തലത്തില്‍ രണ്ടുവട്ടം ചര്‍ച്ചകള്‍ നടന്നു.

തന്റെ ടീം ഇന്ത്യയിലെ ഏഴു സ്‌റ്റേറ്റുകളില്‍ പ്രവര്‍ത്തിക്കുന്നു, കൊച്ചിയിലും തിരുവനന്തപുരത്തും വാണിജ്യ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതിനിധികളുണ്ട്.