ശോഭനാ ജോര്‍ജിന് വോട്ട് തേടി ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍

06:40PM 30/4/2016

download (6)
ചെങ്ങന്നൂര്‍: ചെങ്ങന്നുര്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശോഭനാ ജോര്‍ജിന് സഭാ അടിസ്ഥാനത്തില്‍ വോട്ട് തേടി ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍. സഭയുടെ മകള്‍ക്ക് വോട്ട് ചെയ്യാന്‍ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ആഹ്വാനം ചെയ്തു. ചെങ്ങന്നൂര്‍ പുത്തന്‍തെരുവ് സെന്റ് ഇഗ്‌നേഷ്യസ് പള്ളിയില്‍ നടന്ന ധ്യാനത്തിനിടെയാണ് ആഹ്വാനം.
യു.ഡി.എഫ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശോഭനാ ജോര്‍ജിന്റെ പേര് എടുത്ത് പറയാതെയായിരുന്നു പ്രഖ്യാപനം. ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ 51 പള്ളികളിലെ വിശ്വസികളും വികാരിമാരുമാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.സി വിഷ്ണുനാഥിനെതിരെ വിമതയായി രംഗത്തു വന്ന ശോഭനാ ജോര്‍ജിനെ സഭ ഇടപെട്ടാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചത്.
അന്ന് സഭയ്ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നാണ് സൂചന. ഇതേതുടര്‍ന്നാണ് ഇത്തവണ ശോഭന ജോര്‍ജിന് പരോക്ഷ പിന്തുണയുമായി സഭാ നേതൃത്വം രംഗത്ത് വന്നത്. മൂന്ന് തവണ എം.എല്‍.എയായ ശോഭനാ ജോര്‍ജിന് മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്. ശോഭനാ ജോര്‍ജ് കൂടി രംഗത്തു വന്നതോടെ മണ്ഡലത്തില്‍ ചതുഷ്‌കോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.