ശ്രീലങ്കന്‍ ക്രിക്കറ്റില്‍ വെട്ടിതിരത്തലുകള്‍: അരവിന്ദ ഡിസില്‍വ സെലക്ഷന്‍ പാനല്‍ ചെയര്‍മാന്‍

09:54am 9/3/2016
download

കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ലങ്കയുടെ മത്സരം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണു നടപടി.
മുന്‍ നായകനും ബാറ്റ്സ്മാനുമായ അരവിന്ദ ഡിസില്‍വയാണ് സെലക്ടര്‍ പാനല്‍ ചെയര്‍മാന്‍. മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ കുമാര്‍ സംഗക്കാര, മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റൊമേഷ് കലുവിതരണെ എന്നിവരും മുന്‍ സ്പിന്നര്‍മാരായ രഞ്ജിത് മധുരസിംഗെ, ലളിത് കാലുപെരുമ എന്നിവരും അഞ്ചംഗ പാനലില്‍ ഇടംപിടിച്ചു. ലങ്കന്‍ കായിക മന്ത്രി ദയാസിരി ജയശേഖരയാണ് പുതിയ സെലക്ഷന്‍ പാനലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഏപ്രില്‍ 30 വരെയാണ് കമ്മിറ്റിയുടെ കാലാവധി. ന്യൂസിലന്‍ഡ്, ഇന്ത്യന്‍ പര്യടനങ്ങളിലെ മോശം പ്രകടനവും ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനോടു തോറ്റതുമാണ് കപില വിജെഗുണവര്‍ധനെ അധ്യക്ഷനായ സെലക്ഷന്‍ പാനലില്‍ അഴിച്ചുപണി നടത്താന്‍ കാരണമായത്.
2011 ലെ ലോകകപ്പിനുള്ള ലങ്കന്‍ ടീമിനെ തെരഞ്ഞെടുത്ത അരവിന്ദ ഡിസില്‍വയുടെ നേതൃത്വത്തിലായിരുന്നു. അന്ന് സംഗക്കാരയായിരുന്നു ലങ്കന്‍ നായകന്‍. ഏഴ് മാസം മുന്‍പാണ് സംഗക്കാര രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചത്. രഞ്ജിത് മധുരസിംഗെ 1988 മുതല്‍ 1992 വരെ ലങ്കന്‍ ടീമില്‍ കളിച്ചു. ലളിത് കാലുപെരുമ 1982 ല്‍ ഒരു ടെസ്റ്റ് കളിച്ചു.
ലങ്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായ റൊമേഷ് കലുവിതരണെ ശ്രീലങ്ക എ ടീമിന്റെ കോച്ചായി തിളങ്ങി. രാജ്യത്തെ പ്രമുഖ കോച്ചുമാരില്‍ ഒരാളുമാണ്.