കൊച്ചി: സി.പി.എം മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ കീഴടങ്ങി. രാവിലെ എട്ടുമണിയോടെ കൊച്ചി പൊലീസ് കമ്മീഷണർ ഒാഫീസിലെത്തിയാണ് കീഴടങ്ങിയത്. മാധ്യമങ്ങളെ വെട്ടിച്ച് കാർ പാർക്കിങ്ങ് ഏരിയയിലൂടെ രഹസ്യമായാണ് ഒാഫീസിനകത്ത് കടന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി തിങ്കളാഴ്ച ഹൈകോടതിയെ സമീപിച്ചപ്പോള്‍ ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാൻ നിർദേശിച്ചിരുന്നു.
വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് ഒക്ടോബർ 26നാണ് കേസെടുത്തത്. 22 ദിവസമായി ഒളിവിലായിരുന്നു. സക്കീര്‍ ഹുസൈന്‍ പൊലീസ് മുമ്പാകെ കീഴടങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍തന്നെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
കേസിലെ ഒന്നാം പ്രതിയാണ് സക്കീർ ഹുസൈൻ. കേസിലെ രണ്ടും മൂന്നും പ്രതികളായ കറുകപ്പള്ളി സിദ്ദിഖും ഫൈസലും റിമാൻഡിലാണ്. നാലാം പ്രതി ഷീല തോമസിനെതിരെ പൊലീസ് ഇതുവരെ നടപടി എടുത്തിട്ടില്ല. ഒളിവിലായിരുന്ന സക്കീർ ഏരിയ കമ്മിറ്റി ഒാഫീസിലെത്തിയത് വിവാദമായിരുന്നു.