07:44 pm 19/08/2016
സതാറ: മഹാരാഷ്ട്രയിലെ സതാറ പൊലീസിന് കൊലപാതക കേസിലെ പ്രതിയുടെ അഭിനന്ദനം. ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ കുഴിച്ചിട്ട കേസിലെ പ്രതി സന്തോഷ് പോള്‍ എന്ന ഡോക്ടറാണ് തന്നെ പിടികൂടിയ പൊലീസിനെ അഭിനന്ദിച്ചത്. “എസ്.പി സാർ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു” എന്നാണ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയത്.
“നിങ്ങൾ എന്നോട് ചോദിച്ചു, എന്തു കൊണ്ട് കൊലപാതകം ചെയ്തെന്ന്. 2003-2016 കാലയളവിലെ പൊലീസിലെയും സമൂഹത്തിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരോടാണ് ഇക്കാര്യം ചോദിക്കേണ്ടത്” -സന്തോഷ് പോള്‍ പറയുന്നു.
അതേസമയം, സന്തോഷ് പോളിന്‍റെ കുറിപ്പിനെ ‘അതിസാമർഥ്യം’ എന്നാണ് സതാറ എസ്.പി സന്ദീപ് പാട്ടീൽ വിശേഷിപ്പിച്ചത്.
പുനെയിലെ മകളെ സന്ദര്‍ശിക്കുന്നതിനായി യാത്രതിരിച്ച മംഗള്‍ ജിദ്ധെ എന്ന 49 കാരിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണ് ഡോ. സന്തോഷ് പോളിലെത്തിയത്ത്. ചോദ്യം ചെയ്യലില്‍ കാണാതായ സ്ത്രീ ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ തന്നെ സംസ്കരിച്ചിട്ടുണ്ടെന്ന് സന്തോഷ് വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുഴിച്ചിട്ട നാലു മൃതദേഹങ്ങള്‍ പൊലീസ് വീണ്ടെടുത്തു. കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരും സ്ത്രീകളാണ്.
2003 മുതല്‍ കാണാതായവരുടെ മൃതദേഹങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇയാള്‍ ഇതുവരെ ആറുപേരെ മാത്രമാണോ കൊലപ്പെടുത്തിയതെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അവയവ കച്ചവട റാക്കറ്റുമായി സന്തോഷിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.