തിരുവനന്തപുരം: സി.പി.എമ്മും ബി.െജ.പി ശൈലിയിലാണ് കേരളത്തിൽ ഭരണം നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. വരുതിയിൽ നിൽക്കാത്ത ബാങ്ക് ഭരണസമിതികളെ തകർക്കാൻ സി.പി.എം ശ്രമിക്കുന്ന സാഹചര്യത്തിൽ സംയുക്ത സമരം കൊണ്ട് അർഥമില്ല. സമാന രീതിയിലുള്ള സമരം എന്നാൽ സംയുക്ത സമരമല്ല.
എല്ലാ കക്ഷികളും യോജിച്ച് സർവകക്ഷി സംഘമായി എം.പിമാരോടൊപ്പം പ്രധാനമന്ത്രിയെ കണ്ട് കേരളത്തിെൻറ പ്രശ്നങ്ങൾ അറിയിക്കണം. സമരം നടത്തണമെങ്കിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ആസ്ഥാനത്താണ് വേണ്ടതെന്നും സുധീരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നോട്ട് അസാധുവാക്കിയതിനെ തുടർന്ന് ഉണ്ടായ സഹകരണ ബാങ്ക് പ്രതിസന്ധിയിൽ എൽ.ഡി.എഫുമായി സഹകരിച്ച് യു.ഡി.എഫ് സമരം നടത്തുമെന്ന് ന്നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ സംയുക്ത സമരം സംബന്ധിച്ച് കോൺഗ്രസിൽ തന്നെ ഭിന്നതയുണ്ടെന്ന വാർത്തകൾ വന്നതിനെ തുടർന്നാണ് സുധീരൻ നിലപാട് അറിയിച്ചത്.