07:39 am 5/6/2017
വണ്ടൂര്‍: എടവണ്ണ ശാന്തിനഗര്‍ കുറുപറമ്മേല്‍ റാഷിദ് (22), സുഹൃത്ത് കളരിക്കല്‍ രോഹിത്ത് (20) എന്നിവരാണ് വണ്ടൂര്‍ പൊലീസിെൻറ പിടിയിലായത്. ശനിയാഴ്ച പകലാണ് എറിയാട് പള്ളിപ്പടിയിലെ കുറുപറമ്മേല്‍ ഷമീറയുടെ വീട്ടില്‍ മോഷണം നടന്നത്. സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് വാതിലും അലമാരയും കുത്തിത്തുറന്ന് രണ്ടര പവന്‍ സ്വർണവും 14,000ത്തോളം രൂപയുമാണ് മോഷ്ടിച്ചത്. ഷമീറക്ക് പുറമെ മാതാവും മക്കളുമാണ് വീട്ടില്‍ താമസം. സംഭവ ദിവസം ഷമീറ ജോലിക്ക് പോയിരുന്നു. മാതാവിനെ റാഷിദ് സഹോദരെൻറ കുട്ടിയെ കാണാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോവുകയും രോഹിത്തിന് മോഷ്ടിക്കാൻ സൗകര്യം ഒരുക്കുകയുമായിരുന്നു.
തിരിച്ചെത്തിയപ്പോൾ മാതാവാണ് മോഷണ വിവരം റാഷിദിനെ അറിയിച്ചത്. ഇയാള്‍ തന്നെയാണ് പൊലീസിനെ വിളിച്ചത്. സ്വർണവും പണവുമെല്ലാം വീട്ടില്‍ തന്നെയാണോ വെക്കാറുള്ളതെന്ന് മുമ്പ് റാഷിദ് അന്വേഷിച്ചതായി ഷമീറ െപാലീസിന് മൊഴി നല്‍കിയതാണ് സംശയത്തിനിടയാക്കിയത്. റാഷിദിനെയും സുഹൃത്തിനെയും ചോദ്യം ചെയ്തപ്പോള്‍ മൊഴികളിലുണ്ടായ വൈരുധ്യങ്ങളും സംശയം വർധിപ്പിച്ചു. മോഷണ ശേഷം രോഹിത്തിന് 250 രൂപ നല്‍കിയ റാഷിദ് ബാക്കി പിന്നീട് പങ്കിട്ടെടുക്കാമെന്ന് അറിയിക്കുകയായിരുന്നു. വണ്ടൂര്‍ പുല്ലുപറമ്പിലെ വാടകവീട്ടിലായിരുന്നു തൊണ്ടി മുതല്‍ സൂക്ഷിച്ചിരുന്നത്. റാഷിദ് മുമ്പും മോഷണ കേസില്‍ പിടിയിലായിരുന്നു. വണ്ടൂര്‍ എസ്.ഐ പി. ചന്ദ്രൻ, സി.പി.ഒമാരായ മധു, കുര്യാക്കോസ്, പി. വിനയദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.