സിറിയയില്‍നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിക്കുന്നു

09:40am 16/3/2016

download (2)
മോസ്‌കോ: സിറിയയിലെ റഷ്യന്‍ സൈന്യത്തോട് ദൗത്യത്തില്‍നിന്ന് പിന്‍വാങ്ങാന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ അപ്രതീക്ഷിത ഉത്തരവ്. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പിന്മാറ്റം ആരംഭിക്കാനാണ് നിര്‍ദേശം. മെയ്മിം വ്യോമതാവളത്തില്‍നിന്ന് ആദ്യ റഷ്യന്‍ യുദ്ധവിമാനം മേഖല വിട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ചില മേഖലകളില്‍ വ്യോമാക്രമണം തുടരുമെന്ന് അറിയിച്ചു.റഷ്യയുടെ തീരുമാനം യു.എന്‍ പ്രത്യേക പ്രതിനിധി സ്റ്റഫാന്‍ ദി മിസ്തൂര സ്വാഗതംചെയ്തു. ചര്‍ച്ചയുടെ മാധ്യസ്ഥനാണ് മിസ്തൂര. സമാധാന ചര്‍ച്ച രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള പുടിന്റെ തീരുമാനം പ്രധാന ചുവടുവെപ്പായാണ് കാണുന്നത് -അദ്ദേഹം പറഞ്ഞു. സിറിയന്‍ സൈന്യത്തിന് പരിശീലനം നല്‍കുന്നതും തുടരും.

റഷ്യ സിറിയയില്‍ നടത്തിയ ഇടപെടല്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചെന്ന് പുടിന്‍ വ്യക്തമാക്കി. സൈന്യം പിന്മാറുന്ന കാര്യം സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദുമായി പുടിന്‍ സംസാരിച്ചു. അതേസമയം, മെയ്മിം വ്യോമതാവളവും മെഡിറ്ററേനിയന്‍ തുറമുഖവും ഒഴിയില്‌ളെന്ന് റഷ്യ അറിയിച്ചു. സിറിയയില്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം നടത്തിയ ഇടപെടല്‍ ഫലം കണ്ടിരിക്കുന്നു. അതിനാല്‍ ചൊവ്വാഴ്ച മുതല്‍ സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കുന്നു -പുടിന്‍ അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതരുമായുള്ള ചര്‍ച്ചക്കുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ജനീവയില്‍ യു.എന്‍ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ക്കിടെയാണ് റഷ്യന്‍ സൈന്യത്തിന്റെ പിന്മാറ്റം. മാര്‍ച്ചില്‍ സിറിയന്‍ ആഭ്യന്തരയുദ്ധം അഞ്ചാണ്ട് പിന്നിടുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് റഷ്യ സിറിയയില്‍ സൈനിക ഇടപെടല്‍ ആരംഭിച്ചത്. സിറിയന്‍ സര്‍ക്കാറിനെ വിമതരില്‍നിന്ന് മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം.

അതേസമയം, സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിനുണ്ടാകുന്ന വന്‍ സാമ്പത്തിക ചെലവാണ് റഷ്യയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇതിനുപുറമെ അന്താരാഷ്ട്ര തലത്തില്‍ റഷ്യ ഒറ്റപ്പെട്ടതും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും കാരണങ്ങളായി പറയപ്പെടുന്നു. സിറിയയിലെ ഇടപെടല്‍ യു.എസുമായുള്ള റഷ്യയുടെ ബന്ധം വഷളാക്കിയിരുന്നു. റഷ്യന്‍ സാന്നിധ്യത്തിനുശേഷം 10,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം വിമതരില്‍നിന്ന് പിടിച്ചെടുക്കാന്‍ സാധിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു പറഞ്ഞു. അഞ്ചുവര്‍ഷം നീണ്ട ആഭ്യന്തര കലാപത്തില്‍ രണ്ടര ലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. റഷ്യ നടത്തിയ ഇടപെടലില്‍ 4408 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 1733 പേര്‍ സിവിലിയന്മാരാണ്.