തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ പരസ്യപ്പോര് വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ സർക്കാർ പ്രതിരോധത്തിലായി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമിയും കൃഷി ഡയറക്ടർ ബിജു പ്രഭാകറും തമ്മിലാണ് ഇക്കുറി പോരടിക്കുന്നത്.
വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ ഹോർട്ടികോർപ്പിൽ ഇല്ലാത്ത തസ്തിക സൃഷ്ടിച്ചു ജനറൽ മാനേജരായി ബിജു പ്രഭാകർ നിയമിച്ചുവെന്നു രാജു നാരായണസ്വാമി ആരോപിച്ചു. ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്നു തെളിയിക്കുന്ന രേഖകൾ തന്റെ കൈവശമുണ്ടെന്നു പറഞ്ഞ അദ്ദേഹം, ബിജുവിന്റെ ചില നടപടികളിൽ അഴിമതിയുണ്ടെന്ന സംശയത്താലാണു ഫയലുകൾ വിളിച്ചുവരുത്താൻ ശ്രമിക്കുന്നതെന്നും വിശദീകരിച്ചു.
ഹോർട്ടികൾച്ചർ മിഷന്റെ പരിപാടിയുമായി ബന്ധപ്പെട്ട് ഇസ്രയേലിൽ നിന്നുള്ള വ്യക്തിയെ പങ്കെടുപ്പിച്ചതിന്റെ ഫയൽ ഹാജരാക്കാൻ ബിജു പ്രഭാകറിനോടു രാജു നാരായണസ്വാമി ആവശ്യപ്പെട്ടിരുന്നു.
തന്നെ വിജിലൻസ് കേസിൽ കുടുക്കാൻ രാജു നാരായണസ്വാമി ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് ബിജു പ്രഭാകർ ദീർഘകാല അവധിക്ക് അപേക്ഷ നൽകി. കൃഷിവകുപ്പിൽ നിന്നു മാറ്റണമെന്നാണ് ആവശ്യം. സർവീസ് മടുത്തെന്നും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിൽ ബിജു പ്രഭാകർ പറയുന്നു. പാറ്റൂർ ഭൂമി വിവാദം, മൂക്കുന്നിമലയിലെ ഭൂമി തിരിച്ചുപിടിക്കൽ തുടങ്ങിയ കേസുകളിൽ നേരിട്ടു പങ്കില്ലാതിരുന്നിട്ടും താൻ പ്രതിയാക്കപ്പെട്ടെന്നു ബിജു പ്രഭാകർ പറഞ്ഞിരുന്നു.
തെറ്റു ചെയ്തുവെന്നു വ്യക്തമാക്കുന്ന മുൻകൂർ ജാമ്യമാണ് ബിജു പ്രഭാകറിന്റെ അവധി അപേക്ഷയെന്നാണു രാജു നാരായണസ്വാമിയുടെ വിലയിരുത്തൽ. ഇസ്രയേൽ സംഘത്തിനു മാനദണ്ഡങ്ങൾ ലംഘിച്ച് ഒരു ലക്ഷം രൂപ നൽകണമെന്നു ബിജു പ്രഭാകർ കൃഷി െ ഡപ്യൂട്ടി ഡയറക്ടർ സാലി ജോസഫിനോട് ആവശ്യപ്പെട്ടു. നിയമപ്രകാരമല്ല ഇസ്രയേൽ സംഘം എത്തിയതെന്നും അതിനാൽ പണം നൽകാൻ വ്യവസ്ഥയില്ലെന്നും സാലി ജോസഫ് അറിയിച്ചു. തുടർന്ന് ഇവരെ തിരുവനന്തപുരത്തു നിന്നു സ്ഥലംമാറ്റി. സാലി ജോസഫ് കൃഷി സെക്രട്ടറിക്കു പരാതി നൽകി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസും കൊടുത്തു. ഈ സാഹചര്യത്തിലാണു ഫയലുകൾ വിളിച്ചു വരുത്തിയതെന്നും രാജു നാരായണ സ്വാമി പറയുന്നു.
നേരത്തെ ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമും ഡിജിപി പദവിയിലുള്ള വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും തമ്മിലുള്ള പോരു സർക്കാരിനു കടുത്ത തലവേദന സൃഷ്ടിച്ചിരുന്നു. ചീഫ് സെക്രട്ടറി നളിനി നെറ്റോയും സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാറും തമ്മിലുള്ള പോരിൽ എൽഡിഎഫ് സർക്കാരിനു തന്നെ പരുക്കേൽക്കുന്ന അവസ്ഥയും വന്നിരുന്നു.