സെൻകുമാർ കേസ്: വിധി നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ചെന്നിത്തല, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

11.09 AM 02/05/2017

തിരുവനന്തപുരം: ടി.പി. സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കത്തതിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. എം.ഉമ്മർ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ഒരാഴ്ചയായി സംസ്ഥാനത്ത് ഡിജിപിയില്ലാത്ത അവസ്ഥയാണെന്നു അദ്ദേഹം ആരോപിച്ചു. പ്രമേയത്തിന് അനുമതി നിഷേധിച്ചതിനേത്തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭയിൽ ചർച്ച ചെയ്യുന്നതിന് പരിമിതിയുണ്ടെന്നായിരുന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. പ്രമേയം അവതരിപ്പിച്ച എം. ഉമ്മറിനെയും മുഖ്യമന്ത്രി പരിഹസിച്ചു. സാധാരണ നല്ല രീതിയിൽ വിഷയങ്ങൾ അവതരിപ്പിക്കുന്ന ആളാണ് ഉമ്മർ. എന്നാൽ, ഇത്തവണ വളരെ പരിതാപകരമായ വിഷയമാണ് അദ്ദേഹം അവതരിപ്പിച്ചത്. വിഷയത്തിന്‍റെ ഗൗരവമില്ലായ്മയാണ് ഇതിലൂടെ വെളിവാകുന്നത്- മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിൽ സർക്കാർ പൂർണമായും പരാജയെപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സെൻ‌കുമാറിന്‍റെ നിയമനം സർക്കാർ മനപൂർവം വൈകിപ്പിക്കുകയാണെന്നും സഭ ബഹിഷ്കരിക്കുന്നതിന് മുൻപ് അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ഇപ്പോൾ ആരാണ് ഡിജിപിയെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോടു ആവർത്തിച്ച് ചോദിച്ചെങ്കിലും ഉത്തരം നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഇതോടെ, ഡിജിപി ആരെന്ന് മുഖ്യമന്ത്രിക്കു പറയാൻ സാധിക്കാത്തതു ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.