സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കഞ്ചാവ് ചെടി

01.53 AM 07-09-2016
Ganja_760x400
ഇടുക്കി: ഇടുക്കിയിലെ ആനവിലാസത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നട്ടു വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. ഇയാളുടെ പക്കല്‍ നിന്നും നാടന്‍ തോക്കില്‍ നിറക്കുന്ന തിരകളും മാന്‍കൊമ്പും പിടിച്ചെടുത്തു.
ആനവിലാസം പുളിക്കപ്പറന്പില്‍ മുരളിയാണ് പുരയിടത്തില്‍ കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയത്. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ആനവിലാസത്തിനു സമീപം നെടുംതൊട്ടിയില്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയത്. അഞ്ചരയടിയോളം ഉയരമുള്ള കഞ്ചാവു ചെടിയാണ് കണ്ടെത്തിയത്. വീടിനു സമീപത്താണിത് നട്ടിരുന്നത്. ഇയാളുടെ പക്കല്‍ ലൈസന്‍സില്ലാത്ത നാടന്‍ തോക്കുണ്ടെന്നും മൃഗവേട്ടക്കു പോകാറുണ്ടെന്നും വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടിനുള്ളിലും സംഘം പരിശോധന നടത്തി. അലമാരക്കുള്ളില്‍ നിന്നുമാണ് നാടന്‍ തോക്കിലുപയോഗിക്കുന്ന തിരകള്‍ കണ്ടെത്തിയത്. പല വലുപ്പത്തിലുള്ള 140 പെല്ലറ്റുകളും 25 ഗ്രാം വെടിമരുന്നും ഇവിടെ നിന്നും ലഭിച്ചു. തോക്കില്‍ വെടിമരുന്ന് നിറക്കാനും വൃത്തിയാക്കാനും ഉപയോഗിക്കുന്ന കന്പികളും പരിശോധനയില്‍ കണ്ടെത്തി. കട്ടിലിനടിയില്‍ ഒളിപ്പിച്ചിരുന്ന മാന്‍കൊന്പും കസ്റ്റഡിയിലെടുത്തു. വീടും പരിസരവും മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും നാടന്‍ തോക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിടിയിലായ മുരളിയെ കോടതിയില്‍ ഹാജരാക്കി. പെല്ലറ്റുകളും വെടിമരുന്നു കുമളി പൊലീസിനും മാന്‍ കൊന്പ് വനം വകുപ്പിനും കൈമാറി. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെയും വനംവകുപ്പിന്റെയും തീരുമാനം.