02.48 AM 12/11/2016
കാസര്‍കോട്: ബദിയടുക്കയില്‍ സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. കാറില്‍ നിന്നും ഇറങ്ങി ഓടി രക്ഷപെട്ട പെൺകുട്ടി നല്‍കിയ വിവരത്തെ തുടര്‍ന്ന് പ്രതിയെ പൊലീസ് പിടികൂടി.
മുളിയാര്‍ കെട്ടുകല്ലിലെ മൊയ്തീനെയാണ് ബദിയടുക്ക എസ്.ഐ കെ.ദാമോദരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. സ്കൂളിലേക്ക് നടന്നുപോകുന്നതുനിടയിലാണ് കാറിലെത്തിയ മൊയ്തീൻ പെൺകുട്ടിയെ ബലമായി കാറില്‍ കയറ്റികൊണ്ടുപോയത്. കറുത്ത ഇന്‍ഡിക കാറിലായിരുന്നു പ്രതിയെത്തിയത്.
കാറിനകത്തുവെച്ച് കുട്ടിയെ മൊയ്തീന്‍ പീഡിപ്പിക്കാൻ ശ്രമിച്ചു. ഏറെ നേരം പലവഴികളിലൂടെ വിദ്യാര്‍ത്ഥിനിയുമായി മൊയ്തീൻ കാറില്‍ കറങ്ങി.ഇതിനിടയില്‍ ഗതാഗത തടസം വന്നപ്പോള്‍ പെണ്‍കുട്ടി കാറില്‍ നിന്ന് ഇറങ്ങി ഓടിരക്ഷപെടുകയായിരുന്നു.
കരഞ്ഞുകൊണ്ട് സ്‌കൂളിലെത്തിയ കുട്ടിതന്നെയാണ് വിവരം പ്രധാനാധ്യാപകനെ അറിയിച്ചത്.പ്രധാനാദ്ധ്യാപകന്‍റെ പരാതിയില്‍ ബദിയടുക്ക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയുടെ വീടിനു സമീപത്തുനിന്നാണ് മൊയ്തീൻ വിവാഹം കഴിച്ചിട്ടുള്ളത്.
ഇടക്കിടെ കറുത്ത ഇൻഡിക കാറില്‍ ഇയാള്‍ ഭാര്യവീട്ടിലേക്ക് വന്നിരുന്നു.ഈ അന്വേഷണമാണ് മൊയ്തീനെ കുടുക്കിയത്. പെൺകുട്ടി തിരിച്ചറിഞ്ഞതോടെ മൊയ്തീൻ കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.