ഹോക്കിയിൽ ഇന്ത്യക്ക്​ ജയം

12:01PM 10/08/2016
download (1)
റിയോ ഡെ ജനീറോ: അര്‍ജന്‍റീനയെ മറികടന്ന് പുരുഷ ഹോക്കിയില്‍ ഇന്ത്യ വീണ്ടും വിജയവഴിയില്‍. ജര്‍മനിയോട് അവസാന മൂന്നു സെക്കന്‍ഡിനുള്ളില്‍ ഗോള്‍ വഴങ്ങി തോറ്റതിന്‍െറ നിരാശ തീര്‍ത്താണ് ഇന്ത്യ അപകടകാരികളായ അര്‍ജന്‍റീനയെ 2-1ന് കീഴടക്കിയത്. ചിങ്ഗ്ളാന്‍സന സിങ്ങും കോത്തജിത് സിങ്ങുമാണ് ഗോള്‍ നേടിയത്. ഗോണ്‍സാലോ പീലറ്റാണ് അര്‍ജന്‍റീനയുടെ ആശ്വാസ ഗോള്‍ കണ്ടത്തെിയത്. 2009നുശേഷം ആദ്യമായാണ് ഇന്ത്യ അര്‍ജന്‍റീനയെ തോല്‍പിക്കുന്നത്. ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ ഇന്ത്യ വര്‍ണാഭമാക്കി. പൂള്‍ ‘ബി’യില്‍ ജര്‍മനിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. നാളെ കരുത്തരായ നെതര്‍ലന്‍ഡ്സാണ് എതിരാളികള്‍.

ജര്‍മനിക്കെതിരെ പ്രതിരോധത്തിലും ആക്രമണത്തിലും മികച്ചുനിന്ന ശേഷം അവസാന മൂന്നു സെക്കന്‍ഡില്‍ ഗോള്‍ വഴങ്ങിയതിന്‍െറ നിരാശ മാറ്റിവെച്ചാണ് ഇന്ത്യ കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ സ്റ്റിക്കേന്തിയത്. വീറോടെ പൊരുതിയ ടീം എട്ടാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ സ്വന്തമാക്കി. എന്നാല്‍, അര്‍ജന്‍റീനക്കാര്‍ അത് തട്ടിയകറ്റി. തൊട്ടുപിന്നാലെ രുപീന്ദര്‍ സിങ്ങിന്‍െറ വക രണ്ടാം പെനാല്‍റ്റി കോര്‍ണര്‍. എതിര്‍ ഗോളി വിവാഡി പന്ത് രക്ഷപ്പെടുത്തി. എന്നാല്‍, ശ്രീജേഷിന്‍െറ പടയാളികള്‍ ഒമ്പതാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ലീഡ് നേടി. ചിങ്ഗ്ളാന്‍സന സിങ്ങിന്‍െറ സ്റ്റിക്കില്‍നിന്നാണ് പിറന്നത്. എസ്.വി. രഘുനാഥില്‍നിന്ന് കിട്ടിയ ലൂസ് ബാള്‍ മണിപ്പൂരുകാരന്‍ ഹാഫ്ബാക്ക് ലക്ഷ്യത്തിലത്തെിക്കുകയായിരുന്നു.

ഇതിനിടെ, ഗ്രീന്‍ കാര്‍ഡ് കിട്ടിയ മിഡ്ഫീല്‍ഡര്‍ സര്‍ദാര്‍ സിങ്ങിന് രണ്ടു മിനിറ്റ് കളത്തില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നു. മാനുവല്‍ ബ്രുനറ്റിന്‍െറ തകര്‍പ്പന്‍ ഷോട്ട് ശ്രീജേഷിനെ മറികടന്നെങ്കിലും പന്ത് പോസ്റ്റില്‍ തട്ടിത്തെറിച്ചത് ഭാഗ്യമായി. ആക്രമണത്തില്‍ മാത്രം വിശ്വസിക്കുന്ന അര്‍ജന്‍റീനക്കാരെ കൃത്യമായി മാര്‍ക്ക് ചെയ്യാന്‍ ഈ സമയത്ത് ഇന്ത്യന്‍ പ്രതിരോധത്തിന് കഴിഞ്ഞു. പ്രത്യാക്രമണവും ടീം ഇന്ത്യ മോശമാക്കിയില്ല. വലതുപാര്‍ശ്വത്തിലൂടെ രുപീന്ദര്‍ മനോഹരമായ സ്റ്റിക്വര്‍ക്കുമായി അര്‍ജന്‍റീന പ്രതിരോധ നിരയില്‍ അങ്കലാപ്പുണ്ടാക്കി. രണ്ടാം ക്വാര്‍ട്ടറില്‍ ശ്രീജഷിന്‍െറ മികവും ഇന്ത്യക്ക് രക്ഷയായി. മന്‍പ്രീത് സിങ്ങിന് മഞ്ഞക്കാര്‍ഡും കിട്ടി.

മൂന്നാം ക്വാര്‍ട്ടറിന്‍െറ അഞ്ചാം മിനിറ്റില്‍ ഇന്ത്യ ലീഡുയര്‍ത്തി. കോത്തജിത് സിങ്ങിന്‍െറ ഫീല്‍ഡ് ഗോളാണ് വിവാള്‍ഡിയെ കീഴ്പ്പെടുത്തിയത്. രമണ്‍ദീപും സര്‍ദാറും കോത്തജിത്തും ഒരുമിച്ച് നടത്തിയ നീക്കത്തിനൊടുവില്‍ കോത്തജിത്തിന്‍െറ സ്കൂപ് ഷോട്ട് ഏറക്കുറെ ഒഴിഞ്ഞ ഭാഗത്തുകൂടി ഗോളായി മാറി. റിയോയില്‍ ഇന്ത്യയുടെ അഞ്ചാം ഗോളും ആദ്യ ഫീല്‍ഡ് ഗോളുമായിരുന്നു അത്.ഗോള്‍ തിരിച്ചടിക്കാന്‍ അര്‍ജന്‍റീനക്കാര്‍ പിന്നീട് കിണഞ്ഞുശ്രമിച്ചു. പാര്‍ശ്വങ്ങളിലൂടെ ആക്രമണം കൊഴുപ്പിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം കുലുങ്ങിയില്ല. പലപ്പോഴും ശ്രീജേഷ് ഒറ്റക്ക് മുന്നേറ്റങ്ങളുടെ മുനയൊടിച്ചു.

അവസാന ക്വാര്‍ട്ടര്‍ തീര്‍ത്തും നിര്‍ണായകമായിരുന്നു. ഈ സമയത്താണ് പതിവായി ഇന്ത്യ ഗോള്‍ വഴങ്ങുന്നത്. ലോങ്ബാളിലൂടെ മുന്നേറിയ അര്‍ജന്‍റീന പിന്നീട് ഗോളും സ്വന്തമാക്കി. ഗോണ്‍സാലോ പീലറ്റിന്‍െറ ഗോള്‍ മികച്ചതായിരുന്നു. പിന്നീട് തുടര്‍ച്ചയായ പെനാല്‍റ്റി കോര്‍ണറുകളുമായി എതിരാളികള്‍ ഇന്ത്യയുടെ അങ്കണത്തില്‍ ശല്യംചെയ്തുകൊണ്ടിരുന്നു.