2,959 സര്‍ക്കാര്‍ സ്കൂളുകള്‍ കര്‍ണാടകയില്‍ അടച്ചുപൂട്ടുന്നു

01:20 pm 08/06/2016
download (1)
ബംഗളൂരു: കര്‍ണാടകയില്‍ ഈ അധ്യയന വര്‍ഷം 2,959 സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടും. പത്തില്‍ താഴെ വിദ്യാര്‍ഥികളുള്ള സ്കൂളുകളാണ്് അടക്കുക. ഇതില്‍ ഭൂരിഭാഗവും കന്നട മീഡിയത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. ആദ്യമായാണ് ഇത്രയും സ്കൂളുകള്‍ ഒന്നിച്ച് പൂട്ടുന്നത്. എന്നാല്‍, സ്കൂളുകള്‍ പൂട്ടുകയല്ല, മറ്റുള്ളവയുമായി കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നതെന്നാണ് സര്‍ക്കാറിന്‍െറ വാദം.മേയ് 21ന് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ആദ്യ സര്‍ക്കുലറില്‍ ഏഴു വിദ്യാഭ്യാസ ജില്ലകളിലെ 791 സ്കൂളുകള്‍ പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. ജൂണ്‍ ഒന്നിന് ഇറങ്ങിയ രണ്ടാമത്തെ സര്‍ക്കുലറില്‍ 27 വിദ്യാഭ്യാസ ജില്ലകളില്‍നിന്നുള്ള 2,168 സ്കൂളുകള്‍ കൂടി പൂട്ടാന്‍ നിര്‍ദേശിക്കുകയായിരുന്നു. പൂട്ടുന്ന സ്കൂളുകളിലെ വിദ്യാര്‍ഥികളെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ളതും 31ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നതുമായ സ്കൂളുകളിലേക്ക് മാറ്റാനാണ് നിര്‍ദേശം. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലോ ആര്‍.ടി.ഇ ക്വോട്ടയില്‍ അണ്‍ എയ്ഡഡ് സ്കൂളുകളിലോ കുട്ടികളെ പ്രവേശിപ്പിക്കണം. ഒരു കി.മീറ്ററിനുള്ളില്‍ സ്കൂളുകള്‍ കണ്ടത്തൊന്‍ കഴിഞ്ഞില്ളെങ്കില്‍ മറ്റു ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

തെക്കന്‍ കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ സ്കൂളുകള്‍ പൂട്ടുന്നത്. ഇവിടെ ഇംഗ്ളീഷ് മീഡിയം വിദ്യാഭ്യാസം ആവശ്യപ്പെടുന്ന രക്ഷിതാക്കള്‍ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിടാന്‍ തയാറാവാത്തതാണ് വിദ്യാര്‍ഥി ക്ഷാമത്തിന് കാരണം. ഹാസന്‍ ജില്ലയില്‍ മാത്രം 320 സ്കൂളുകള്‍ക്ക് താഴ് വീഴും. തുമകൂരുവില്‍ 206ഉം ചിക്കമഗളൂരുവില്‍ 203ഉം മാണ്ഡ്യയില്‍ 191ഉം രാമനഗരത്തില്‍ 177ഉം ശിവമൊഗ്ഗയില്‍ 167ഉം ബംഗളൂരു റൂറലില്‍ 146ഉം മൈസൂരുവില്‍ 98ഉം സ്കൂളുകള്‍ പൂട്ടും. ഗഡക് ജില്ലയിലാണ് ഏറ്റവും കുറവ് സ്കൂളുകള്‍ പൂട്ടുക. ഇവിടത്തെ രണ്ടു സ്കൂളുകളിലാണ് പത്തില്‍ താഴെ കുട്ടികളുള്ളത്.
11നും 30നും ഇടയില്‍ വിദ്യാര്‍ഥികളുള്ള 12,360 സ്കൂളുകള്‍ സംസ്ഥാനത്തുള്ളതായാണ് വിദ്യാഭ്യാസ വകുപ്പിന്‍െറ കണക്ക്. അധ്യാപക ക്ഷാമം പരിഹരിക്കാനും സ്കൂളുകളുടെ നിലവാരം ഉയര്‍ത്താനുമാണ് ഈ നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്. സ്കൂളുകളില്‍ അധികമുള്ള അധ്യാപകരെ മറ്റു സ്കൂളുകളിലേക്ക് മാറ്റാനും നടപടി ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍, സ്കൂളുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ നടപടി പഠനം നിര്‍ത്താന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിതരാക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധരും സ്കൂള്‍ വികസന-നിരീക്ഷണ സമിതിയും ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ പൊതുജനങ്ങള്‍ സമരത്തിനിറങ്ങണമെന്നും സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നതിന്‍െറ ഭാഗമായി മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവര്‍ക്ക് ഇ-മെയിലുകളും പോസ്റ്റ് കാര്‍ഡുകളും അയക്കണമെന്നും ഇവര്‍ അഭ്യര്‍ഥിക്കുന്നു.