08:22 am 4/5/2017
കോൽക്കത്ത:ഏന്തുതരത്തിലുള്ള മാംസമാണ് കഴിച്ചതെന്ന് ബോളിവുഡ് നടി കജോൾ വ്യക്തമാക്കണമെന്ന് മമത ആവശ്യപ്പെട്ടു. നോർത്ത് ദിനാജ്പുരിൽനടന്ന പൊതുയോഗത്തിലാണ് മമത കജോളുമായി ബന്ധപ്പെട്ട ബീഫ് വിവാദം ഏറ്റെടുത്തത്. എന്തു തരത്തിലുള്ള മാംസമാണ് കഴിച്ചതെന്ന് കജോൾ പേടികൂടാതെ പുറത്തുപറയണം. ഇവിടെ പേടിയുടേതായ അന്തരീക്ഷം നിലനിൽക്കുന്നതായും മമത പറഞ്ഞു. മറ്റുള്ളവർ എന്തുകഴിക്കണമെന്ന് ആജ്ഞാപിക്കാനുള്ള ശ്രമം നടക്കുകയാണ്. ഭീതിജനകമായ അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും മമത പറഞ്ഞു.
എന്തുകൊണ്ടാണ് ഇത്തരത്തിൽ ഭയം സൃഷ്ടിക്കുന്നത്. നമ്മൾ ആരെയാണ് ഭയക്കേണ്ടത്? കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്നെ ഉൾപ്പെടെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ബിജെപിയെ നേരിട്ട് പരാമർശിക്കാതെ മമത പറഞ്ഞു. നിങ്ങളെ ജയിലിൽ അടയ്ക്കുമെന്നാണ് ഭയപ്പെടുത്തുന്നത്. എന്നാൽ തൃണമൂൽ കോൺഗ്രസുകാരെ മുഴുവനായും ജയിലിൽ അടയ്ക്കുവാൻ കഴിയുമോ? ജനങ്ങൾ നിങ്ങൾക്ക് മറുപടി പറയുമെന്നും മമത പറഞ്ഞു. എങ്ങനെയാണ് വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്നതെന്ന് അവർക്ക് മാത്രമേ അറിയൂ. അവർ ഹിന്ദുമതത്തിന്റെ അനുകൂലികളല്ല. ഹിന്ദുത്വത്തിന് കളങ്കം വരുത്തുന്നവരാണെന്നും മമത പറഞ്ഞു.
ബീഫെന്ന് പറഞ്ഞ് കജോള്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദമായത്. വീഡിയോ പിന്‍വലിച്ച ശേഷം അത് മാട്ടിറച്ചി അല്ലെന്നും പോത്തിറച്ചി ആണെന്നും കജോള്‍ വിശദീകരിച്ചു.
സുഹൃത്ത് റയാന്റെ റസ്റ്ററന്റിലാണ് കജോള്‍ ലൈവ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. റയാന് തനിക്കായി വിഭവം പാകം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ശേഷം അതെന്താണെന്ന് വിശദമാക്കാന്‍ കജോള്‍ റയാനെ വിളിച്ചു. ‘ബീഫ് പെപ്പര്‍ വാട്ടര്‍ വിത്ത് ഡ്രൈ ലെന്റില്‍സ് ആന്റ് ഡ്രൈ ബീഫ്’ എന്ന് റയാന് വിശദീകരിച്ചു. ‘ഞങ്ങളിവന്റെ കൈവെട്ടാന്‍ പോവുകയാണെന്ന്’ പറഞ്ഞ് പശുസംരക്ഷകരെ കളിയാക്കിയാണ് കജോള്‍ വീഡിയോ അവസാനിപ്പിച്ചത്. സംഭവം വിവാദമായതോടെ കജോള്‍ വീഡിയോ പിന്‍വലിച്ചു. തങ്ങള്‍ തയാറാക്കിയത് പോത്തിറച്ചി കൊണ്ടുള്ള വിഭവമാണെന്നും മാട്ടിറച്ചിയല്ലെന്നും കജോള്‍ ട്വീറ്റ് ചെയ്തു.