കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സത്യം പുറത്തുവരേണ്ടത് തന്റെ ആവശ്യമെന്ന് നടൻ ദിലീപ്. പതിമൂന്നു മണിക്കൂറിനടുത്തുനീണ്ട ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ദിലീപ്. അതേമസയം, ആവശ്യമുണ്ടെങ്കിൽ വീണ്ടും വിളിക്കുമെന്ന് പോലീസ് ദിലീപിനോടും നാദിർഷായോടും വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയിരുന്നു.
അന്വേഷണ സംഘം വിശദമായ മൊഴിയെടുത്തു. തനിക്കു പറയാനുള്ള കാര്യങ്ങൾ താൻ വിശദമായി അന്വേഷണ സംഘത്തോടു പറഞ്ഞിട്ടുണ്ട്. സത്യം പുറത്തുവരേണ്ടത് തന്റെ ആവശ്യമാണ്. ആത്മവിശ്വാസമുണ്ട്- ദിലീപ് പറഞ്ഞു. തന്റെ പരാതിയിലെ മൊഴിയെടുക്കലാണ് നടന്നതെന്ന വാദം ദിലീപ് ആവർത്തിച്ചു. വ്യാഴാഴ്ച നടക്കുന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കുമെന്നും ദിലീപ് പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് 12.40ഓടെ ആരംഭിച്ച മൊഴിയെടുക്കലാണ് അർധരാത്രിയിലേക്കു നീണ്ടത്. ആലുവ പോലീസ് ക്ലബിൽ വിളിച്ചവരുത്തിയശേഷമാണു മൂവരുടെയും മൊഴി രേഖപ്പെടുത്തിയത്. എഡിജിപി ബി. സന്ധ്യ, ആലുവ റൂറൽ എസ്പി എ.വി. ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ പെരുന്പാവൂർ സിഐ ബിജു പൗലോസാണു മൊഴിയെടുത്തത്. മൂന്നു പേരെയും വെവ്വേറെ മുറികളിൽ ഇരുത്തി ഒറ്റയ്ക്കും പിന്നീട് ഒരുമിച്ചിരുത്തിയും മൊഴി രേഖപ്പെടുത്തി.
നടിയെ ആക്രമിച്ച കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ തട്ടാൻ ശ്രമിച്ചുവെന്ന തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ പോകുന്നുവെന്നാണു പോലീസ് ക്ലബിലേക്ക് പുറപ്പെടും മുൻപു നടൻ ദിലീപ് മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ ഭീഷണിപ്പെടുത്തിയ സംഭവത്തിനു പുറമെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുയർന്ന ഗൂഢാലോചന സംബന്ധിച്ചും മൂവരിൽനിന്നും വിശദമായി വിവരങ്ങൾ ചോദിച്ചറിഞ്ഞെന്നാണു സൂചന.