12:05AM 24/09/2016
ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ. ജയലളിത ചികിത്സക്കായി സിങ്കപ്പൂരിലേക്ക് തിരിക്കുന്നു. പ്രമേഹത്തിനും വൃക്ക രോഗത്തിനും വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് സിംഗപ്പൂരിലെത്തുന്നത്. ശനിയാഴ്ച രാത്രി യാത്രതിരിക്കുമെന്നാണ് റിപ്പോർട്ട്.
കടുത്ത പനിയും നിർജലീകരണവും മൂലം വ്യാഴാഴ്ച രാത്രി ജയലളിതയെ ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കെട്ടയെന്ന് ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ജയലളിതക്ക് പൂച്ചെണ്ട് അയച്ചിരുന്നു.
68കാരിയായ ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സാധാരണ ഭക്ഷണക്രമം തുടരാൻ നിർദേശിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ആദ്യമായാണ് അധികൃതർ സ്ഥിരീകരിക്കുന്നത്. മുഖ്യമന്ത്രി ആരോഗ്യം വീണ്ടെടുക്കുന്നതിന് പ്രത്യേക പൂജകളും പ്രാർഥനയുമായി കഴിയുകയാണ് അനുയായികളും പാർട്ടി പ്രവർത്തകരും.