ന്യൂഡല്‍ഹി: രാജ്യത്തെ കള്ളപ്പണത്തെക്കുറിച്ച് സർക്കാറിന്റെ കൈവശം ഒൗദ്യോഗിക കണക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കഴിഞ്ഞ ദിവസം ലോക്സഭയില്‍ എഴുതിനല്‍കിയ മറുപടിയിലാണ് ജയ്റ്റ്ലിയുടെ വിശദീകരണം. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിന് മുമ്പോ ശേഷമോ കള്ളപ്പണം സംബന്ധിച്ച കണക്ക് സർക്കാറിെൻറ കൈയിലില്ലെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം ഇന്ന് ഫിക്കിയുടെ ജനറൽ കൗൺസിലിൽ സംസാരിക്കവെ നോട്ട് പിൻവലിച്ച നടപടിയെ ജെയ്റ്റ്ലി പുകഴ്ത്തി. നോട്ട് പിൻവലിക്കൽ ഇന്ത്യയുടെ ധീരമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കാൻ മാത്രമല്ല അത് നടപ്പിൽ വരുത്താനും രാജ്യത്തിന് കഴിയുമെന്ന് നോട്ട് നിരോധനത്തിലൂടെ തെളിയിച്ചിരിക്കുകയാണെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു. ലോകത്തെ മറ്റ് വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക രംഗവുമായി താരത്മ്യം െചയ്യുേമ്പാൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ മികച്ച മാറ്റം പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി ബില്ല് പാസാക്കിയതിന് ശേഷം കുറെ നടപടികൾ ജി.എസ്.ടി കൗൺസിലിന് പൂർത്തിയാക്കാനുണ്ട്. പാർലമെൻറിൽ ഇത് സംബന്ധിച്ച ബില്ല് പാസാക്കണം. ജി.എസ്.ടി സംബന്ധിച്ച ഭേദഗതികൾ പാസാക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും എപ്രിൽ 1ന് തന്നെ ജി.എസ്.ടി. നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ജെയ്റ്റ്ലി പറഞ്ഞു.
നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ തന്നെ പൂർത്തിയാക്കുമെന്നും ജെയ്റ്റ്ലി അറിയിച്ചു.യൂറോപ്യൻ യൂണിയൻ ബന്ധം അവസാനിപ്പിക്കാനുളള ബ്രക്സിറ്റ് ഹിതപരിശോധന ഫലം അത്ഭുതപ്പെടുത്തിയെന്നു ജെയ്റ്റ്ലി പറഞ്ഞു.