01:34 pm 13/5/2017
ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണരേഖക്ക് സമീപത്തെ സ്കുളുകൾ അനിശ്ചിത കാലത്തേക്ക് അടച്ചു. പാകിസ്താനിൽ നിന്ന് നിരന്തരമായി വെടിനിർത്തൽ കരാർലംഘനം ഉണ്ടാവുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നൗഷേര, ക്യൂലാ ദർഹൽ, മാൻജാകോട്ട എന്നിവിടങ്ങളിലെ സ്കൂളുകളാണ് അടച്ചിടുന്നത്. ജമ്മു കശ്മീർ ഡെപ്യൂട്ടി കമീഷണർ ഷാഹിദ് ചൗധരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച രാവിലെ നൗഷേര സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ വെടിവെപ്പിൽ രണ്ടു സിവിലിയന്മാർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രജൗരി മേഖലയിലെ നിയന്ത്രണരേഖയിൽ യാതൊരു പ്രകോപനവുമില്ലാതെ പാക് സേന ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. ചെറിയ ആയുധങ്ങളും ഒാട്ടോമാറ്റിക് ആയുധങ്ങളും 82 എം.എം-120 എം.എം മോർട്ടാറുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം.