02:44 pm 31/5/2017
ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥിയെ മർദിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഐഐടി കവാടത്തിനു മുന്നിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.
കഴിഞ്ഞ ദിവസം കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരേ മദ്രാസ് ഐഐടിയിൽ ബീഫ് ഫെസ്റ്റിവൽ നടത്തി പ്രതിഷേധിച്ച ഗവേഷക വിദ്യാർഥിയായ മലപ്പുറം സ്വദേശി സൂരജിനെ ഒരു സംഘം എബിവിപി പ്രവർത്തകർ മർദിച്ചിരുന്നു. മർദനത്തിൽ കണ്ണിന് ഗുരുതര പരിക്കേറ്റ സൂരജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേന്ദ്രസർക്കാരിന്റെ കശാപ്പ് നിരോധനത്തിൽ പ്രതിഷേധിച്ച് കാന്പസിൽ കഴിഞ്ഞദിവസമാണ് ബീഫ് ഫെസ്റ്റ് നടത്തിയത്. നൂറിനടുത്ത് വിദ്യാർഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തു. ഇതിനെതിരേ ഒരു സംഘം വിദ്യാർഥികൾ പ്രതിഷേധമുയർത്തിയിരുന്നു.