അമേരിക്കന്‍ പ്രസിഡന്റ് വനിതയായിരിക്കുമെന്ന് മാസ്റ്റര്‍ കാര്‍ഡ് സി.ഇ.ഒ. അജയ്

05:51pm 18/4/2016
– പി.പി.ചെറിയാന്‍
unnamed (1)
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ചേര്‍ത്ത് അടുത്ത അമേരിക്കന്‍ പ്രസിഡന്റായി ഒരു വനിത തിരഞ്ഞെടുക്കപ്പെടുമെന്ന് മാസ്റ്റര്‍ കാര്‍ഡ് സി.ഇ.ഒ.യും ഇന്ത്യന്‍ വംശജനുമായ അജയ് ബംഗ അഭിപ്രായപ്പെട്ടു.
ലോകരാഷ്ട്ര തലവന്മാരും, കമ്പനികളുടെ തലപ്പത്തും വനിതകള്‍ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ടെന്ന് അജയ് ചൂണ്ടികാട്ടി.

ന്യൂയോര്‍ക്കില്‍ 7ന് നടന്ന ഏഴാമത് ലോക വനിതാ സമ്മേളനത്തില്‍ ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും, മത്സരരംഗത്തുള്ള ഏക വനിതയുമായ ഹില്ലരി ക്ലിന്റ് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുകയായിരുന്ന അജയ്.

പുരുഷ മേധാവിത്വം നിലനില്‍ക്കുന്ന ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ട് വരേണ്ടുന്നതിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു വരികയാണെന്നും, പെപ്‌സിക്കൊ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇന്ദ്ര നൂയലിനെ പോലെയുള്ള വനിതകളെ ചൂണ്ടികാട്ടി അജയ് സമര്‍ത്ഥിച്ചു.

മാസ്‌റ്റേഴ്‌സ് കാര്‍ഡ് ബോര്‍ഡില്‍ ഇരുപത്തിയഞ്ച് ശതമാനം സ്ത്രീകള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്. കമ്പനിയുടെ വിജയത്തില്‍ ഇവരുടെ പങ്ക് ശ്ലാഘനീയമാണെന്ന് അജയ് പറഞ്ഞു.

അജയ് ബംഗയെ നാഷ്ണല്‍ സൈബര്‍ സെക്യൂരിറ്റി കമ്മീഷനംഗമായി നിയമിച്ചു.
മാസ്റ്റര്‍ കാര്‍ഡ് സി.ഇ.ഒ. അജയ് ബംഗയെ നാഷ്ണല്‍ സൈബര്‍ സെക്യൂരിറ്റി കമ്മീഷന്‍ മെമ്പറായി പ്രസിഡന്റ് ഒബാമ നിയമനം നല്‍കി.

ഏപ്രില്‍ 14നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അജയിന്റെ നിയമനം സ്ഥിരീകരിച്ചുകൊണ്ട് പ്രസ്താവനയിറക്കിയത്.

ഡിജിറ്റല്‍ വേള്‍ഡില്‍ സൈബര്‍ സെക്യൂരിറ്റിയുടെ പ്രാധാന്യം അംഗീകരിച്ചാണ് അതിന് അനുയോജ്യനായ സജയിനെ നിയമിച്ചതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.