അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സൂപ്പര്‍ ചൊവ്വ തുടങ്ങി; ജയപ്രതീക്ഷയില്‍ ഹിലരിയും ട്രംപും

09:37am 02/3/2016
download

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ‘സൂപ്പര്‍ ചൊവ്വ’ തുടങ്ങി. നവംബറില്‍ നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വ ടിക്കറ്റിനായുള്ള വിധിനിര്‍ണയമായാണ് ‘സൂപ്പര്‍ ചൊവ്വ’യെ കണക്കാക്കുന്നത്. സൂപ്പര്‍ ചൊവ്വയില്‍ 12 സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

മസാചൂസറ്റ്‌സ്, വര്‍മോണ്ട്, മിനിസോട, ഓക്ലഹോമ, ടെക്‌സസ്, ആര്‍കന്‍സോ, അലബാമ, ജോര്‍ജിയ, വിര്‍ജീനിയ, ടെന്നസി, കോളറാഡോ, ഒക്ലഹോമ എന്നീ 12 സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. പ്രാദേശിക സമയം ആറിന് വിര്‍ജീനിയയിലാണ് ആദ്യം വോട്ടെടുപ്പ് തുടങ്ങിയത്. ബേണീ സാന്‍ഡേഴ്‌സ് ഉയര്‍ത്തുന്ന വെല്ലുവിളി തള്ളിക്കളയാനാവില്‌ളെങ്കിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളില്‍ വിജയം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഹിലരി ക്‌ളിന്റണ്‍. സൗത് കരോലൈനയിലും അയോവയിലും നെവാദയിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അവര്‍ പ്രചാരണം മുന്നോട്ടുകൊണ്ടു പോവുന്നത്.

അലബാമ, ജോര്‍ജിയ, ടെക്‌സസ്, ആര്‍കന്‍സോ, വിര്‍ജീനിയ തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഹിലരി നിഷ്പ്രയാസം വിജയിക്കുമെന്നാണ് വിലയിരുത്തല്‍. വര്‍മോണ്ട്, മിനിസോട, കോളറാഡോ, മസാചൂസറ്റ്‌സ് എന്നീ സംസ്ഥാനങ്ങളില്‍ സാന്‍ഡേഴ്‌സിന് വിജയപ്രതീക്ഷയുണ്ട്. അതില്‍ വര്‍മോണ്ട് ഉറച്ച സീറ്റാണ്. കറുത്തവര്‍ഗക്കാരുടെ വോട്ടുകളാണ് നിര്‍ണായകം.