അല്‍ഫോന്‍സ് പുത്രന് പിന്തുണയുമായി ബി.ഉണ്ണികൃഷ്ണന്‍

09:25am 16/4/2016
download (4)
പ്രേമം സിനിമയ്ക്ക് അവാര്‍ഡിന് അര്‍ഹതയിലല്ലെന്ന സംസ്ഥാന ജൂറി ചെയര്‍മാന്റെ അഭിപ്രായത്തിന് ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഇന്നലെ മറുപടി നല്‍കിയിരുന്നു. തന്റെ ചിത്രത്തിന് അവാര്‍ഡ് നല്‍കാതിരുന്നതിന് നന്ദിയുണ്ടെന്നായിരുന്നു അല്‍ഫോന്‍സ് പുത്രന്റെ മറുപടി.
സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് താന്‍ സിനിമ ചെയ്യുന്നതെന്നും പ്രേക്ഷകനെന്ന നിലയില്‍ താന്‍ ഇഷ്ടപ്പെടുന്ന തരം സിനിമയാണ് ചെയ്യുന്നത്. അവാര്‍ഡ് ജൂറികള്‍ക്ക് ഇഷ്ടപ്പെടില്ലെന്ന് കരുതി അതില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ താന്‍ തയ്യാറല്ലെന്നും അല്‍ഫോന്‍സ് ഇന്നലെ പറഞ്ഞിരുന്നു പറഞ്ഞിരുന്നു.
അവാര്‍ഡിന്റെ പേരില്‍ ഉണ്ടായിട്ടുള്ള വിവാദ പരാമര്‍ശങ്ങളില്‍ അല്‍ഫോന്‍സിന് പിന്തുണയുമായാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ രംഗത്ത് വന്നിരിക്കുന്നത്. മോഹന്‍ സാറിന് ഈ സിനിമയെക്കുറിച്ച് ഇങ്ങനെയൊരു അഭിപ്രായം പറയാന്‍ എങ്ങനെ തോന്നിയെന്ന് അറിയില്ലെന്നും അല്‍ഫോന്‍സ് ഇനിയും ഉഴപ്പി സിനിമ എടുക്കണമെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഉണ്ണികൃഷ്ണന്‍ അല്‍ഫോന്‍സ് പുത്രന് പിന്തുണയുമായി രംഗത്ത് വന്നത്.
ബി.ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം
ഇന്നലെ റ്റിവിയില്‍ ഒരിക്കല്‍ കൂടി പ്രേമം സിനിമ കണ്ടു. കഴിഞ്ഞ ദിവസം അല്‍ഫോന്‍സ് മോഹന്‍ സാറിനോട് ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പ്രതികരണം വായിക്കുകയും ചെയ്തു. ഞാന്‍ അതില്‍ കക്ഷി ചേരുന്നില്ല. സാധാരണ അവാര്‍ഡ് വിവാദങ്ങളില്‍/സംവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ് ചെയ്യാറുള്ളത്. ഒരു ജൂറി അവരുടെ ബോധ്യങ്ങള്‍ നടപ്പാക്കുന്നു; അതിനപ്പുറം പ്രാധാന്യമൊന്നും ഒരവാര്‍ഡിനും ഇല്ല. പക്ഷേ, അവാര്‍ഡ് പ്രഖ്യാപനവുമൊക്കെകഴിഞ്ഞ്, ജൂറി ചെയര്‍മാന്‍ ഒരു ചിത്രത്തെ മാത്രം ലാക്കാക്കി സൗന്ദര്യശാസ്ത്രപരമായ ചില വിമര്‍ശനങ്ങളൊക്കെ നടത്തുമ്പോള്‍ പ്രതികരണങ്ങളുണ്ടാവുക സ്വാഭാവികം. ഒന്ന് പറയാതെ വയ്യ. ഈ ചിത്രം കണ്ടിട്ട്, ഇതിന്റെ ആദ്യപകുതിക്ക് ഏകാഗ്രതയില്ലാ, ഇതിന് ഘടനയില്ല, ഫോക്കസില്ലാ, ഇത് ഉഴപ്പിയെടുത്തതാണ് എന്നൊക്കെ പറയാന്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന മോഹന്‍ സാറിന് എങ്ങനെ തോന്നി എന്നെനിക്കറിയില്ല. ഇതിനേക്കാള്‍ വലിയൊരു അസത്യം ഈ സിനിമയെ കുറിച്ച് പറയാന്‍ കഴിയില്ല. ഇത് ഉഴപ്പലാണെങ്കില്‍ അല്‍ഫോന്‍സ് താങ്കള്‍ ഇനിയും ഇനിയും ഉഴപ്പണം, ഗംഭീരമായി ഉഴപ്പണം എന്നേ എനിക്ക് പറയാനൊള്ളൂ.