ആനക്കൊമ്പ് കൈവശം വച്ച കേസ് ; മോഹന്‍ലാലിനെതിരായ ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി

07:21 am 16/6/2017

ആനക്കൊമ്പ് കൈവശം വച്ചുവെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനും മുന്മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എതിരായ ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇരുവര്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്ന കേസിലാദണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. കേസ് അട്ടിമറിച്ചുവെന്ന് കാണിച്ച് ഏരൂര്‍ സ്വദേശി എ.എ പൗലോസായിരുന്നു വിജിലന്‍സ് കോടതിയെ സമീപിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു കേസില്‍ ഒന്നാം പ്രതി.
മോഹന്‍ലാലിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കണ്ടെടുത്തത്. കോടനാട് വനംവകുപ്പ് അധികൃതര്‍ നേരത്തെ മോഹന്‍ലാലിനെതിരെ കേസെടുത്തിരുന്നുവെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാരാണ് തനിക്ക് അനുമതി നല്‍കിയതെന്ന് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് പ്രകാരം വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അനുമതി നല്‍കിയെന്നാണ് മോഹന്‍ലാലിന്റെ വാദം.
ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് അനുമതി വ്യക്തമാക്കി ഗവര്‍ണര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. അതിനാല്‍ ആനക്കൊമ്പ് സൂക്ഷിക്കുന്നത് ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരനോ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് കോടതിക്കോ കഴിയില്ലെന്ന് മോഹന്‍ലാല്‍ ഹര്‍ജിയില്‍ വിശദീകരിച്ചു. ഇതാണ് ഹൈക്കോടതി അംഗീകരിച്ചു. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ച സംഭവത്തില്‍ വനംവകുപ്പ് തുടര്‍നടപടികള്‍ അവസാനിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഏലൂര്‍ അന്തിക്കാട് വീട്ടില്‍ എ.എ പൗലോസാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
2011 ഡിസംബറിലാണ് രഹസ്യ വിവരത്തെതുടര്‍ന്ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്ത് 2012ല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും പിന്നീട് ഇത് റദ്ദാക്കിയിരുന്നു. മാത്രമല്ല, സര്‍ക്കാര്‍ ഉത്തരവിറക്കി ആനക്കൊമ്പ് കൈവശംവച്ചത് നിയമവിധേയമാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. ആനക്കൊമ്പുകള്‍ താന്‍ വില കൊടുത്ത് വാങ്ങിയവയാണെന്ന മോഹന്‍ലാലിന്റെ വാദം തള്ളിയായിരുന്നു നേരത്തെ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ആനക്കൊമ്പ് താന്‍ വിലകൊടുത്തു വാങ്ങിയതാണെന്നായിരുന്നു വനംവകുപ്പ് നടത്തിയ അന്വേഷണ സമയത്തും കോടതിയിലും മോഹന്‍ലാല്‍ വാദിച്ചത്. കേസില്‍ ആനക്കൊമ്പ് കൈമാറിയ തൃശ്ശൂര്‍, തൃപ്പൂണിത്തറ സ്വദേശികളെയടക്കം ചോദ്യം ചെയ്ത ശേഷമായിരുന്നു വനംവകുപ്പ് മോഹന്‍ലാലിനെ കേസില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ ആനക്കൊമ്പ് കൈമാറ്റവും വിലകൊടുത്തു വാങ്ങുന്നതും നിയമപരമല്ലെന്നും ഇത്തരമൊരു നിയമം നിലവിലുണ്ടിായിട്ടും പ്രതി പ്രമുഖനായതിനാല്‍ സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുകയായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാര്‍ ഇത്തരം കുറ്റങ്ങളില്‍ പിടിക്കപ്പെട്ടാല്‍ തൊണ്ടി പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയാണ് പതിവ് എന്നാല്‍ സംഭവം നടന്ന് ഇതുവരെ നടപടിയുണ്ടാകാത്തത് കേസ് അട്ടിമറിക്കപ്പെട്ടതിന് തെളിവാണെന്നും ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു.
നിയമവിരുദ്ധമാണെന്ന് അറിയാതെയാണ് താന്‍ ആനക്കൊമ്പ് കൈവശം വച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് യുക്തിക്ക് നിരക്കാത്തതാണെന്ന് ഹരജിക്കാര്‍ വാദിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോഹന്‍ലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിന്റെ രേഖകള്‍ വാദിഭാഗം നേരത്തേ ഹജരാക്കിയിരുന്നു. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പാണ് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. ആനക്കൊമ്പുകള്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു 65,000 രൂപ കൊടുത്ത് വാങ്ങിയെന്നാണ് മോഹന്‍ലാല്‍ വിശദീകരിച്ചത്.
ആനക്കൊമ്പ് നിലവില്‍ വനംവകുപ്പിന്റെ ചുമതലയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. അനധികൃതമായി വന്യജീവികളെയോ ബന്ധപ്പെട്ട വസ്തുക്കളോ കൈവശം വെക്കാന്‍ പാടില്ല. എന്നാല്‍ മോഹലാലിന് ആനക്കൊമ്പ് കൈവശം വെക്കാന്‍ വനം വകുപ്പ് അനുമതി നല്‍കിയത് വനം മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണെന്റയും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണ് കേസില്‍ നടപടി ഉണ്ടാകാതിരുന്നതെന്നും ആരോപിച്ചിരുന്നു. മൂന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയായും മോഹന്‍ലാലിനെ ഏഴാം പ്രതിയുമായി പത്ത് പേര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഏലൂര്‍ അന്തിക്കാട് വീട്ടില്‍ എ.എ പൗലോസാണ് കഴിഞ്ഞ ജൂണില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
മോഹന്‍ലാലിനും തിരുവഞ്ചൂരിനും പുറമേ മുന്‍ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്‍, മലയാറ്റൂര്‍ ഡി.എഫ്.ഒ, കോടനാട് റെയ്ഞ്ച് ഓഫീസര്‍ ഐ.പി സനല്‍, സംഭവം നടക്കുമ്പോള്‍ സിറ്റി പൊലിസ് കമ്മിഷണറായിരുന്ന കെ പത്മകുമാര്‍, തൃക്കാക്കര അസി.പൊലിസ് കമ്മിഷണര്‍ ബിജോ അലക്‌സാണ്ടര്‍, മോഹന്‍ലാലിന് ആനക്കൊമ്പ് നല്‍കിയെന്നു പറയപ്പെടുന്ന തൃപ്പൂണിത്തുറ സ്വദേശി കെ കൃഷ്ണകുമാര്‍, തൃശൂര്‍ സ്വദേശി പി.എന്‍ കൃഷ്ണകുമാര്‍, കൊച്ചി രാജകുടുംബാംഗം ചെന്നൈ സ്വദേശിനി നളിനി രാമകൃഷ്ണന്‍ എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികള്‍.