08:20 am 27/6/2017
വാഷിംഗ്ടൺ: ആറു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യാത്രാവിലക്കിനുള്ള നിരോധനം യുഎസ് സുപ്രീം കോടതി ഭാഗികമായി നീക്കി. യാത്രാവിലക്ക് പുനഃസ്ഥാപിക്കണമെന്ന് നീതിന്യായ വകുപ്പ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. അഭയാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നടപ്പാക്കാന്‍ അനുവദിക്കണമെന്ന വൈറ്റ് ഹൗസ് ആവശ്യം കോടതി താൽക്കാലികമായി അംഗീകരിക്കുകയായിരുന്നു. യാത്രാവിലക്ക് ഉത്തരവ് അംഗീകരിക്കണമോ റദ്ദാക്കണോ എന്ന വിഷയം ഒക്ടോബറില്‍ പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
നേരത്തേ, ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യാത്രാവിലക്ക് വിവിധ കോടതികൾ തടഞ്ഞിരുന്നു. ഇറാഖ്, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ട്രംപ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ജനുവരിയില്‍ അധികാരത്തിലേറി ഒരാഴ്ചയ്ക്കുശേഷമാണ് ട്രംപ് യാത്രാവിലക്ക് ഏർപ്പെടുത്തി ട്രംപ് ഉത്തരവിറക്കിയത്. ഇത് കോടതി തടഞ്ഞതോടെ മാര്‍ച്ച് ആദ്യം വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇറാനെ ഒഴിവാക്കിക്കൊണ്ട് പുതുക്കിയ ഉത്തരവും ഇറക്കി. ഇതിനും കോടതികള്‍ തടയിട്ടിരുന്നു.