വാഷിംഗ്ടൺഡിസി: ആറു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്കും അഭയാർഥികൾക്കും യാത്രാവിലക്ക് ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് നിലവിൽവന്നു. യുഎസിലെ കമ്പനിയുമായോ വ്യക്തിയുമായോ അടുത്ത ബന്ധമുള്ളവർക്കു യാത്രാവിലക്ക് ബാധകമാവില്ല. എന്നാൽ അച്ഛന്റെയോ അമ്മയുടേയോ സഹോദരി, സഹോദരൻമാർ, അനന്തരവൻ, മുത്തച്ഛൻ, മുത്തശി എന്നിങ്ങനെ ബന്ധുത്വമുള്ളവർക്കു പോലും വീസ നിഷേധിക്കപ്പെടും. യുഎസിൽ ഉള്ളയാളുടെ മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങി അടുത്ത ബന്ധമുള്ളവർക്ക് മാത്രമേ വീസ ലഭിക്കുകയുള്ളു.
ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ ആറു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള എല്ലാ സന്ദർശകർക്കും കൂടാതെ എല്ലാ അഭയാർഥികൾക്കുമാണ് യുഎസ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് ഭാഗികമായി നടപ്പാക്കാൻ യുഎസ് സുപ്രീംകോടതി അനുമതി നൽകിയതോടെയാണ് യാത്രാവിലക്ക് നിലവിൽവന്നത്.
അവധി കഴിഞ്ഞ് ഒക്ടോബറിൽ കോടതി ചേരുമ്പോൾ കേസ് വീണ്ടും പരിഗണിക്കും. യാത്രാവിലക്ക് നടപ്പാക്കുന്നതു തടഞ്ഞുകൊണ്ട് കീഴ്ക്കോടതികൾ പുറപ്പെ ടുവിച്ച എല്ലാ സ്റ്റേ ഉത്തരവുകളും സുപ്രീംകോടതിവിധിയോടെ ഇല്ലാതായി. കഴിഞ്ഞ മാർച്ച് ആറിനാണു 90 ദിവസത്തേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്.
എല്ലാ അഭയാർഥികൾക്കും 120 ദിവസത്തെ വിലക്കും ഏർപ്പെടുത്തി. ഇതിനെതിരേ നയൻത് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിലെ മൂന്നു ജഡ്ജിമാർ സ്റ്റേ ഉ ത്തരവു പുറപ്പെടുവിച്ചു. ട്രംപ് ഭരണകൂടം സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ ഭാഗികമായി അനുവദിച്ചുകൊണ്ടാണ് ഇപ്പോഴത്തെ വിധി.