ഇന്ന് അർധരാത്രി രാജ്യം ഏകീകൃത ചരക്കുസേവന നികുതി (ജിഎസ്ടി)യിലേക്കു മാറുന്നു. പരോക്ഷനികുതികൾ ഒട്ടുമുക്കാലും യോജിപ്പിച്ചാണ് ജിഎസ്ടി വരുന്നത്. എങ്കിലും ഇറക്കുമതിച്ചുങ്കം (കസ്റ്റംസ് ഡ്യൂട്ടി) നിലനിൽക്കും.
ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി ഏകോപിപ്പിക്കുന്നു; ഉത്പാദനഘട്ടത്തിലും വില്പനഘട്ടത്തിലുമുള്ള നികുതികളും ഏകോപിപ്പിക്കുന്നു. ഇതുവരെ കേന്ദ്രത്തിന് അധികാരമില്ലാതിരുന്ന വില്പനയിന്മേൽ കേന്ദ്രം നികുതി പിരിക്കും. ഉത്പാദനത്തിലും സേവനങ്ങളിലും നികുതിക്ക് അധികാരമില്ലാതിരുന്ന സംസ്ഥാനങ്ങൾക്ക് ആ അധികാരം ലഭിക്കുന്നു.
ജിഎസ്ടിക്കു മുഖ്യമായി നാലു നിരക്കാണുള്ളതെങ്കിലും പ്രായോഗികമായി എട്ടു നിരക്കുകൾ ഉണ്ട്. ധാന്യങ്ങൾ, മത്സ്യം, മാംസം, ഉപ്പ്, പച്ചക്കറി, പാൽ, പഴം, മുട്ട, പ്രസാദം, ന്യൂസ്പേപ്പർ, പുസ്തകങ്ങൾ, കുപ്പിവള, പൊട്ട്, സിന്ദൂരം തുടങ്ങിയവയ്ക്കു നികുതിയില്ല. മറിച്ച് പോളിഷ് ചെയ്യാത്ത വജ്രത്തിന് 0.25 ശതമാനണു നികുതി. ഓൺലൈൻ വ്യാപാരത്തിന് ഒരു ശതമാനം നികുതി കുറേ മാസം കഴിഞ്ഞേ നടപ്പാക്കൂ. സ്വർണത്തിനു മൂന്നു ശതമാനം നികുതിയാക്കി.
നിത്യോപയോഗ സാധനങ്ങൾ, 1000 രൂപയിൽ കുറവുള്ള വസ്ത്രങ്ങൾ, 500 രൂപയിൽ കുറഞ്ഞ ചെരിപ്പുകൾ, പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ, പഞ്ചസാര, തേയില, കാപ്പി, റേഷൻ മണ്ണെണ്ണ, കൽക്കരി, സ്റ്റെന്റ്, ജീവരക്ഷാ മരുന്നുകൾ, ഇൻസുലിൻ, തപാൽ സ്റ്റാന്പ്, ചന്ദനത്തിരി തുടങ്ങിയവയും റെയിൽവേ ടിക്കറ്റ്, ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ് തുടങ്ങിയവയും അഞ്ചു ശതമാനം നികുതി വിഭാഗത്തിലാണ്.
രാസവളങ്ങൾ, കോൺട്രാക്റ്റുകൾ, 1000 രൂപയിൽ കൂടിയ വസ്ത്രങ്ങൾ, അലോപ്പതിആയുർവേദഹോമിയോ മരുന്നുകൾ, മൊബൈൽ, ടൂത്ത് പേസ്റ്റ്, സാനിട്ടറി നാപ്കിൻ തുടങ്ങി നിത്യോപയോഗ സാധനങ്ങൾ, നോട്ട് ബുക്ക്, രക്ത പരിശോധനാ കിറ്റുകൾ, ചീട്ട്, ബിസിനസ് ക്ലാസ് വിമാന ടിക്കറ്റ് തുടങ്ങിയവയ്ക്കു 12 ശതമാനം നികുതി.
ഐസ്ക്രീം, ബിസ്കറ്റ്, കേക്ക്, കോൺഫ്ളേക്സ് കാമറ, കംപ്യൂട്ടർ, ലാപ്ടോപ്, ഹെൽമെറ്റ്, സിസിടിവി തുടങ്ങിയവയും എസി ഹോട്ടലുകളും ടെലികോം ഐടി സേവനങ്ങളും ബ്രാൻഡഡ് വസ്ത്രങ്ങളും 18 ശതമാനം വിഭാഗത്തിലാണ്.
ബീഡി, മൊളാസസ്, സോഡാവെള്ളം, കോളകൾ, പെയിന്റ്, ഷേവിംഗ് ക്രീം, ഷാന്പൂ, ആഫ്റ്റർ ഷേവ്, ഡീ ഓഡറന്റ്, വാഷിംഗ് മെഷീൻ, എടിഎം, വാഹനങ്ങൾ തുടങ്ങിയവയ്ക്ക് 28 ശതമാനമാണു നികുതി.